Tuesday, December 28, 2010

എനിക്കെന്തവകാശം

ഞാന്‍ ഒരു സ്വാര്‍ഥനായിരുന്നില്ല. എന്റെ കുടുംബത്തോടും മക്കളോടും ഒപ്പം ജീവിക്കാനാഗ്രഹിച്ചു. അവര്‍ സന്തോഷിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെട്ടു. മക്കളെല്ലാം പഠിച്ച് വലിയ നിലയിലെത്തി. സന്തോഷം...

പക്ഷെ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയി. കുടുംബം എന്നത് ഭാര്യയിലേക്കും മക്കളിലേക്കും മാത്രമായി ഒതുക്കിയത് ഞാന്‍ ചെയ്ത തെറ്റ്. പ്രായമായ അച്ഛനമ്മമാരെ വീട്ടില്‍ തനിച്ചാക്കി സ്വന്തം സുഖം തേടി പോയത് മറ്റൊരു തെറ്റ്. ഞാന്‍ കാണിച്ചുകൊടുത്ത ജീവിതരീതി എന്റെ മക്കള്‍ അനുകരിച്ചതിനും പഴി അര്‍ഹിക്കുന്നത് ഞാന്‍ തന്നെ.

പ്രിയതമയുടെ കൈ മൂര്‍ധാവില്‍ തലോടുമ്പോള്‍ ഒരു സാന്ത്വനം. നാളെ ആ കൈ ചലിക്കാതെയായാല്‍...?

അതെ... വ്യദ്ധ സദനങ്ങളെ വിമര്‍ശിക്കാന്‍ എനിക്കെന്തവകാശം?

Tuesday, November 30, 2010

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല എന്ന് അവള്‍ വിലപിച്ചപ്പോള്‍ അവന്റെ മനസ്സും അലിഞ്ഞുപോയി.

ഞാനുണ്ട് നിനക്ക്... അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖം സന്തോഷത്താല്‍ ചുവന്നു. അവളുടെ മുഖത്ത് വിരിഞ്ഞ പാല്‍ പുഞ്ജിരിയില്‍ അവന്‍ അലിഞ്ഞ് ചേരുകയായിരുന്നു.

അവന്‍ എല്ലാം മറന്ന് അവളെ പ്രണയിക്കാന്‍ തുടങ്ങി. അവന്‍ മനസ്സും ശരീരവും അവള്‍ക്കായ് സമര്‍പ്പിച്ചു. സ്വന്തം ഭാര്യയേക്കാളും അവള്‍ തന്നെ സ്നേഹിക്കുന്നതായി അവന് തോന്നിതുടങ്ങി. ഭാര്യയുടെ മുന്നില്‍ വെറുമൊരു യന്ത്രമായവന്‍ മാറികഴിഞ്ഞിരിക്കുന്നു.

ഒരു ദിവസം അവന്‍ തിരിച്ചറിയുന്നു, ഞാന്‍ മറ്റാരേക്കാളും സ്നേഹിച്ച, അവള്‍ക്കുവേണ്ടി സ്വന്തം ഭാര്യയെ വരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച തന്നെ അവള്‍ വെറുമൊരു ശരീരം മാത്രമായിട്ടെ കണ്ടിട്ടുള്ളുവെന്ന്. അവളുടെ ആവശ്യങ്ങള്‍ക്കുപയോഗിച്ച ഒരുപാട് ശരീരങ്ങളില്‍ ഒന്ന് മാത്രം.

മൂകനായി വീട്ടിലേക്ക് മടങ്ങിയ അവന്റെ കിടപ്പുമുറിയില്‍ നിന്നും അപരിചിതന്‍ ഇറങ്ങിയോടുന്നത് മദ്ധ്യ ലഹരിയില്‍ നോക്കി നില്‍ക്കാനേ അവന് സാധിച്ചുള്ളു. കുഴങ്ങിയ നാക്ക്കൊണ്ട് എന്തൊക്കെയോ അവന്‍ സ്വയം പറയുന്നുണ്ടായിരുന്നു. പിറുപിറിത്ത് കൊണ്ട് കട്ടിലില്‍ അവന്‍ നിലംപൊത്തി.

(കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ സ്വന്തം സുഖം തേടിയുള്ള നമ്മുടെ ഈ പൊക്ക് എങ്ങോട്ട്? പലര്‍ക്കും പല ന്യായങ്ങളും പറയാനുണ്ടായേക്കാം, ചോദ്യങ്ങളും.. )

ഒന്നേ പറയാനുള്ളു
' നിങ്ങള്‍ നിങ്ങളുടെ പാതിവ്യത്യം സംരക്ഷിക്കുവിന്‍, സര്‍വ്വനാധന്‍ നിങ്ങളുടെ വീട്ടില്‍ ഉള്ളവരുടെയും പാതിവ്യത്യം സംരക്ഷിക്കപ്പെടും.
നബി വചനം'

Sunday, November 28, 2010

കോളേജ് ഡേ

കോളേജ് ഡേക്കുള്ള സ്ക്രീനിങ് തക്൪തിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു റൂമില്‍ പാട്ടിന്റെ സ്ക്രീനിങ് നടന്നുകൊണ്ടിരിക്കുന്നു, മറ്റൊരു മുറിയില്‍ ഡാന്‍സ്. ഫൈനല്‍ ഇയര്‍ ആയതുകൊണ്ട് സ്ക്രീനിങില്‍ ചെറിയ ദയാ ദാക്ഷിണ്യം പ്രതീക്ഷിക്കാം.

പണ്ട് മദ്രസയില്‍ പടിക്കുംബോള്‍ നബിദിനത്തിന് പാട്ട് പാടിയതിന് പ്രോത്സാഹന സമ്മാനമായി എല്ലാര്‍ക്കും കിട്ടാറുള്ള കുപ്പി ഗ്ലാസ്സ് ഒരെണ്ണം എനിക്കും കിട്ടിയിരുന്നു. ഇതാണ് ആകെയുള്ള ഒരു മുന്‍ പരിചയം.

ഏതായാലും ഒരു കൈ നോക്കാം എന്ന തീരുമാനത്തില്‍ തന്നെയാണ്. ഓരോ പേരെ വീതം വിളിക്കാന്‍ തുടങ്ങി. എന്റെ ക്ലാസ്സില്‍ തന്നെയുള്ള സുമേഷിനെ വിളിച്ചു.

ആരോ... ഇതള്‍ മീട്ടി എന്ന ഗാനമാണ് അവന്‍ പാടാന്‍ പോകുന്നത്.

പാടി തുടങ്ങി.. ആരോ....

മതി...

പെട്ടെന്ന് തന്നെ സാര്‍ പറഞ്ഞു...

അല്ല സര്‍... പാട്ട് ഇനിയുമുണ്ട്

അതെനിക്കറിയാം... നീ തല്‍ക്കാലം ഇത്ര പാടിയാല്‍ മതി...

ഈ കോമെഡി ഞാന്‍ അന്ന് അവിടെ അടിച്ചിറക്കി നൂറ് ദിവസം ഓടിയിരുന്നു.

എന്റെ ഊഴമെത്തി. CID മൂസ എന്ന പടത്തിലെ maine pyar kiya എന്ന ഒരു സംഗതിയും ഇല്ലാത്ത പാട്ടങ്ങു പാടി സ്ക്രീനിങില്‍ രക്ഷപ്പെട്ടു.

അടുത്തത് സിനിമാറ്റിക് ഡാന്‍സ് സ്ക്രീനിങ്ങാണ്. ഡാന്‍സ് പഠിക്കാന്‍ കൂടെ തുടങ്ങിയിട്ടില്ല. പിന്നെങ്ങനെ കളിക്കും. കഴിഞ്ഞ വര്‍ഷം കളിച്ച kambath ishq സ്റ്റെപ്സ് തന്നെ കാണിക്കാം എന്ന് തീരുമാനിച്ചു.

ക്ലാസ്സ് മുറിയിലെ benchs & desks അടുപ്പിച്ചിട്ടാല്‍ തന്നെ ആറ് പേര്‍ക്ക് ഡാന്‍സ് കളിക്കാനും മൂന്ന് ടീച്ചര്‍മാര്‍ക്ക് ഇരുന്ന് evaluation ചെയ്യാനുള്ള സ്ഥലം കഷ്ടിയായിരുന്നു.

ഡാന്‍സ് തുടങ്ങി... പാട്ടിന്റെ അനുപല്ലവിയില്‍ ഒരു സ്റ്റെപ്പ് മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയിട്ട് ഊര അഥവാ നടു പൊക്കിയും താഴ്തിയും ഉള്ള മൂന്ന് സ്റ്റെപ്പാണ്.

സ്ഥലപരിമിതി കാരണം മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയപ്പോള്‍ തന്നെ ടീച്ചേര്‍സിന്റെ തൊട്ടുമുന്നിലെത്തി. പിന്നീടുള്ള സ്റ്റെപ്പ് കണ്ടപ്പോള്‍ അവരെല്ലാവരും മുഖം പൊത്തി.

ok..ok... മതി മതി... you are selected...

ഈ സ്റ്റെപ്പ് നേരത്തെ കളിച്ചിരുന്നേല്‍ ഇതിലും മുന്നെ സെലക്ഷന്‍ കിട്ടിയേനെ... കൂട്ടത്തിലുള്ള ഒരുവന്റെ കമന്റ് കേട്ട് അന്നവിടെ ചിരിക്കാത്തവരായി ആരും ഇല്ല.


Thursday, November 25, 2010

ടീച്ചറിനു പണി കിട്ടി

ഞാന്‍ ഒരു സംഭവമാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. പേരില്‍ പ്രസക്തിയില്ല. ആ ടീച്ചറിന് ഒരു ഉഗ്ഗ്രന്‍ പണി കിട്ടിയ കാര്യം പറയാം. ഈ പണി ആരും കൊടുത്തതല്ല. സ്വയം ഇരന്നു വാങ്ങിയതാ...

ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന കാലം. ബോയ്സ് ടോയിലറ്റില്‍ പൊരിഞ്ഞ അടി നടക്കുന്നു. ഒരു മഹാന്‍ അവന്റെ ശത്രുവിനെ കുറിച്ച് ടോയിലറ്റ് ചുവരില്‍ അപവാദം എഴുതിവച്ചത് ശത്രു അറിഞ്ഞിരിക്കുന്നു. ശത്രുവിനെ നേരിടാനുള്ള ചങ്കൂറ്റം ഇല്ലാഞിട്ടാണല്ലൊ പാവം അപവാദം തിരഞ്ഞെടുത്തത്. സാമാന്യം തരക്കേടില്ലാതെ തന്നെ കിട്ടി. മെലിഞ്ഞ് ഉണങ്ങിയ പയ്യനാണെങ്കിലും അടി കഴിഞ്ഞപ്പോള്‍ നല്ല ഗ്ലാമറായി. മുഖമൊക്കെ ചുവന്ന് തുടുത്ത്, കുറച്ച് വണ്ണമൊക്കെ കൂടി. തക്ക സമയത്ത് ഞങ്ങളെല്ലാവരും പിടിച്ചുവച്ചില്ലായിരുന്നെങ്കില്‍ അവന്റെ ഗ്ലാമറും, സഹതാപ തരംഗവും കൂടി പരിഗണിച്ച് ഒരു 3 പെണ്‍കുട്ടികള്‍ക്കെങ്കിലും അവനോട് പ്രേമം തോന്നിക്കൂടായ്കയില്ല. തക്ക സമയത്ത് ഞങ്ങള്‍ ഇടപെട്ട് പ്രേമ ദുരന്തത്തില്‍ നിന്നും അവനെ രക്ഷിച്ചു. മാത്രമല്ല ഒരു പ്രേമം കൂടെ താങാനുള്ള ശേഷി ആ ശരീരത്തിന് നഷ്ടമായിരിക്കുന്നു.

ഈ കാര്യം കോളേജില്‍ വലിയ വിവാദമായി. രണ്ടുപേരേയും പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചു.

ഹും....എന്താ പ്രശ്നം? എന്തിനാ നിങ്ങള്‍ തല്ലുണ്ടാക്കിയത്?

അത് സര്‍... ഇവന്‍ എന്നെ പറ്റി ടോയിലറ്റില്‍ മോശമായി എഴുതിയിട്ടാണ്..

താന്‍ എഴുതിയോടൊ?

ഇല്ല സര്‍... ഞാന്‍ എഴുതിയിട്ടില്ല.

താന്‍ കണ്ടോടൊ ഇവന്‍ എഴുതുന്നത്?

ഇല്ല, പക്ഷെ ഇവനാണ് എഴുതിയതെന്ന് കണ്ട ആള്‍ പറഞ്ഞു.

ആരാടൊ ആ കണ്ട ആള്‍?

സോറി സര്‍, അത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഓഹോ... എന്നാല്‍ നിങ്ങളെ രണ്ടുപേരേയും ക്ലാസില്‍ ഇരുത്താന്‍ എനിക്കും ഇത്തിരി ബുദ്ധിമുട്ടുണ്ട്.

അല്ലേലും ആര്‍ക്കാ ഇത്ര കൊതി? (രണ്ടുപേരും മനസ്സില്‍ പറഞ്ഞു)

അങ്ങനെ അവരുടെ കാര്യം തീരുമാനമായി. രണ്ടുപേരും റെന്റല്‍ പാരന്റ്സിനെ പറ്റി തല പുകഞ്ഞ് ആലോചിക്കുകയായി.

പ്രിന്‍സിയുടെ പൊരിക്കല്‍ കഴിഞ്ഞ സമാധാനത്തോടെ ഇരുവരും നടക്കുംബോള്‍ പുറകില്‍നൊരു വിളി.

ടോ... ഇങ്ങു വന്നേ രണ്ടുപേരും... (ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ ടീച്ചര്‍)

എന്താടോ ഇത്? ഒരുമാതിരി ചന്ത പിള്ളാരെ പോലെ... അതെങ്ങനാ... വീട്ടിലെ സംസ്കാരമല്ലെ എവിടെ ചെന്നാലും കാണിക്കുള്ളു.

രണ്ടുപേരും പല്ല് കടിച്ച് അവിടെ നിന്നു. എന്തേലും പറഞ്ഞ് അതിനുള്ള ശിക്ഷ കൂടെ കൂട്ടേണ്ടതില്ലല്ലോ.

ടീച്ചര്‍ തുടങ്ങിയിട്ടേയുള്ളു...

ച്ചെ... നിങ്ങളെപ്പോലുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ടീച്ചര്‍ ഇവന്‍ എഴുതിയത് പോയൊന്നു വായിച്ച് നോക്ക്. എന്നിട്ട് പറ ഇവനിട്ട് രണ്ടെണ്ണം പൊട്ടിച്ചത് ശരിയാണോ എന്ന്? സഹികെട്ടവന്‍ പറഞ്ഞുപോയി.

ഇതൊരു വെല്ലുവിളിയായിട്ടാണ് ടീച്ചര്‍ക്ക് തോന്നിയത്.

ടീച്ചര്‍ ഇന്നുവരെ കാണിക്കാത്ത സാഹസം കാണിക്കാന്‍ പോകുകയാണ്. ആണ്‍ കുട്ടികളുടെ ടോയിലറ്റില്‍ കയറി തെളിവ് ശേഖരിക്കാന്‍ പോകുന്നു.

ടാ... എല്ലാരും ഒന്നു പുറത്തിറങ്ങിയേ... ടീച്ചര്‍ക്ക് ഒരു സാധനം കാണിച്ച് കൊടുക്കാനുണ്ട്.

എന്തു സാധനമാ അളിയാ കാണിച്ച് കൊടുക്കാന്‍ പോണേ?

പോടൈ... പോടൈ...

മിസ്സ്, കാലിയാക്കിയിട്ടുണ്ട്. കണ്ടോളൂ...

തെല്ല് മസിലുപിടിത്തത്തോടെ ഉള്ളില്‍ കയറിയ ടീച്ചര്‍ പെട്ടെന്ന് കാറ്റൊഴിച്ച ബലൂണ്‍ പോലെയായി.

ഒറ്റ നോട്ടത്തില്‍ തന്നെ ടീച്ചറിന് ഒരു കാര്യം പിടികിട്ടി. തന്നെ എല്ലാ പിള്ളേര്‍ക്കും വലിയ ഇഷ്ടമാണെന്ന്. ശരിയാണ്, ടീച്ചറോടുള്ള ഇഷ്ടം കാരണം ടീച്ചറുടെ പല പോസ്സിലുള്ള ചിത്രങ്ങളാണ് മഹാന്മാര്‍ വരച്ചുവച്ചിരിക്കുന്നത്. M.F. Hussain വരെ നാണിച്ചുപോകും ആ ചിത്രങ്ങള്‍ കണ്ടാല്‍.

ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ആകര്‍ഷിക്കപ്പെടുന്നത് മഹത് വചനങ്ങളാണ്. സംസ്കൃതത്തിലായതിനാല്‍ പലതും ടീച്ചര്‍ക്ക് മനസ്സിലായില്ലെന്നു തോനുന്നു.
മലയാള സാഹിത്യത്തില്‍ പ്രാവീണ്യം നേടിയവരും അനേകമുണ്ടെന്ന് ടീച്ചര്‍ക്ക് മനസ്സിലായി.

ഏതായാലും ടീച്ചര്‍ അധികം നിന്നില്ല. തലയും താഴ്തികൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി. ഒന്നു ടീച്ചര്‍ക്ക് തീര്‍ച്ചയായിരുന്നു. ആണ്‍കിട്ടികള്‍ക്ക് ലൈഗിക വിദ്ദ്യാഭ്യാസം ആവശ്യമില്ല. അവര്‍ ഒരുപാട് വളര്‍നിരിക്കുന്നു. ഇനി പെണ്‍കുട്ടികളുടെ ടോയിലറ്റില്‍ കയറിയാല്‍ അവര്‍ക്കും ലൈഗിക വിദ്ദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടോ എന്നറിയാം. വേണ്ട, അതുകൂടെ താങാന്‍ ടീച്ചര്‍ക്കിപ്പോ വയ്യ.

അതോടെ ടീച്ചര്‍ ഒരു തീരുമാനമെടുത്തു. ഇനി ബോയ്സ് ടോയിലറ്റില്‍ കയറുകപോയ്യീട്ട് ആ ഭാഗത്തേക്ക് നോക്കുക കൂടെയില്ല എന്ന്.....

Tuesday, August 17, 2010

ശവത്തില്‍ കുത്തരുത്

കര്‍ണാടക സര്‍ക്കാര്‍ നമ്മെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു.... ജനങ്ങളുടെ വികാരത്തെ ഉണര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നാടകം കളിക്കുന്നു....
ഇതൊന്നും മനസ്സിലാക്കാന്‍ 10 വരെ പഠിക്കണമെന്നില്ല.

ഞാന്‍ കീഴടങ്ങാന്‍ തയാര്‍ എന്ന് വിളിച്ചുപറയുന്നയാളെ നിങ്ങളെന്തിന് ഇത്രയും ഭയപ്പെടണം? ഇത്രയും ദിവസം എന്തെ arrest ചെയ്യാഞെ? നിങ്ങളുടെ ഉദ്ദേശം മഅദനിയല്ല. ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യവും സ്നേഹവും സന്തോഷവും തട്ടിയെടുത്ത് നേട്ടങ്ങള്‍ കൊയ്യുക എന്നത് മാത്രമാണ്. മഅദനിയിലൂടെ ജനവികാരം അഴിച്ചുവിടാം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു.

ഇനിയദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ല. ശവത്തില്‍ കുത്തുക എന്ന് പറയുന്നപോലെയാണ് അദ്ദേഹത്തോട് നിങ്ങള്‍ പെരുമാറുന്നത്. പ്രതികരിക്കാന്‍ കഴിയാത്തതിനെ വീണ്ടും വീണ്ടും ആക്രമിച്ച് വിജയമാഘോഷിക്കുന്ന ഭീരുക്കള്‍.

കേരളത്തോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളു. ഒരുദിവസം മഅദനി മരിച്ചെന്നറിയുംബോള്‍ ഔപചാരികത നല്‍കണമെന്നല്ല. പൂര്‍ണമായും ഇസ്ലാമിക രീതിയില്‍ ഖബറടക്കാനുള്ള സഹകരണമെങ്കിലും ഉണ്ടാവണം നിങ്ങളുടെ പക്ഷത്തുനിന്നും.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞല്ലൊ കേരളം ഭ്രാന്താലയമാണെന്ന്...
ശരി സമ്മതിക്കുന്നു... ഞങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെ... പക്ഷെ നിങ്ങളെപ്പോലെ സ്വന്തം സഹോദരനെ കടിച്ചുകീറുന്ന മതഭ്രാന്തന്മാരല്ല ഞങ്ങള്‍....

Monday, August 9, 2010

പ്രവാസി

മരുപ്പച്ചയെ പ്രണയിച്ച് മണല്‍കാറ്റിലൂടെ അലയുന്ന പ്രവാസി... നീ അറിയുന്നുവോ നീ മുന്നേറുംതോറും മരുപ്പച്ച നിന്നില്‍നിന്നകലുന്നുവെന്ന്...?

മണ്ണില്‍ ശ്വാസം നിലച്ച് ആഴ്നിറങ്ങിയ നിന്‍ വേരുകള്‍ ചില്ലകളില്‍ പൂ വിടര്‍ത്തുന്നതും കായ് വക്ക്യുന്നതും ഒന്നു കാണാന്‍ പോലും നിനക്കാവുന്നില്ലല്ലോ...

തന്റെ ചില്ലകളെ തളിരണിയിക്കാന്‍ മണ്ണിനടിയില്‍ ഒളിച്ചവന്‍.
അറിയുക നീ.. അവനില്ലാതെയില്ല ഒരു ഹരിത വര്‍ണ്ണവുമിവിടെ.

ഒരുനാള്‍ തിരിച്ചറിയും എന്ന പ്രതീക്ഷയസ്ഥമിച്ച് മണ്ണില്‍ കുഴിച്ചുമൂടാന്‍ വിധിക്കപ്പെട്ടവന്‍ നീ... പ്രവാസി...

സൗദി അറേബ്യയിലെ ഒരു മാസം..

നാട്ടില്‍ ആരും ഇല്ലാത്തതിനാലും വെക്കേഷന്‍ ടൈം കഴിഞ്ഞതിനാലും ഒരു മാസം സൗദിയില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്നും കരുതി. ജൂണ്‍ 2 നു ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അര മണിക്കൂറിനകം വരാം എന്നു പറഞ്ഞ ഉപ്പക്കും ഉമ്മക്കും വേണ്ടിയുള്ള അക്ഷമമായ കാത്തിരിപ്പായിരുന്നു പിന്നീട്.

ജനക്കൂട്ടത്തില്‍ സുന്ദരമായ മുഖങ്ങള്‍ പരതി. കണ്ണുകൊണ്ടും നിറംകൊണ്ടും നഷ്ട്പെട്ടുപോയ എന്റെ പ്രണയത്തെ ഓര്‍മപ്പിക്കുന്ന ഒരു മുഖം ഞാനവിടെ കണ്ടു. തിരക്കിലായിരുന്നു അവള്‍. തന്റെ മാതാപിതാക്കളെ ഒന്നിനും ബുദ്ധിമുട്ടിക്കാതെ എല്ലാ കാര്യങ്ങളും ഓടിനടന്നു ചെയ്യുകയായിരുന്നു ആ മിടുക്കി. അവള്‍ പോയപ്പോള്‍ ഞാനെന്റെ ഓര്‍മകളിലേക്ക് കൂപ്പുകുത്തി. സന്തോഷനിമിഷങളെ സന്ദാപനിമിഷങ്ങളാക്കാന്‍ കേവലം ഒരു സാദൃശ്യത്തിന് സാധിക്കുമെന്നത് അദ്ഭുതം തന്നെ...

ഓര്‍മായില്‍നിന്നും വിളിച്ചുണര്‍ത്തി നോക്കിയ കിളി ശബ്ദിച്ചു. എവിടെയുണ്ടെന്ന് ചോദിച്ച് ഇക്ക. ഉള്ളില്‍ ഉണ്ടെന്ന് ഞാന്‍. പുറത്തേക്ക് വരാന്‍ ഇക്ക. ബാഗ് തോളിലൂടെയിട്ട് പുറത്തേക്ക് നടക്കാന്‍ തുടങ്ങുംബോള്‍ തൊട്ടുമുന്നില്‍ ഇക്ക. നീണ്ട 4 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍. ഒരു നിമിഷം ഒന്നു പകച്ചുപോയി. വിശ്വസിക്കാന്‍ കഴിയാത്തപോലെ.

പുറത്തിറങ്ങിയപ്പോള്‍ ഉപ്പയും ഉമ്മയും എന്നെ കാത്തിരിക്കുന്നു. ഉപ്പ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പ്രായം തോന്നിക്കാന്‍ തുടങ്ങി. എന്നെ കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല ഉമ്മയുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

കുറേ കാലത്തിനു ശേഷം ഉമ്മക്കും, ഉപ്പക്കും, ഇക്കയോടും, പെങ്ങളൊടും, അവരുടെ മക്കളോടും കൂടെ സന്തോഷത്തോടെ ഒരു മാസം. എന്റെ ജീവിതത്തില്‍ വളരെ വേഗം കടന്നുപോയ മറ്റൊരുമാസം കാണാന്‍ വഴിയില്ല.

ജൂലൈ 1 നു വീണ്ടും Dubai ലേക്ക്. Dil Chahta Hai പടത്തിലെ thanhai എന്ന പാട്ടും പാടി വീണ്ടും തിരക്കേറിയ തെരുവിലൂടെ....

Wednesday, May 19, 2010

" ഐസുകാരന്‍"

ചുട്ടുപൊള്ളുന്ന വെയിലത്ത് ഐസ്..... എന്ന് നീട്ടി വിളിച്ച്, തലയില്‍ ഒരു പെട്ടിയുമായി നടന്നുനീങ്ങുന്ന ഒരു " ഐസുകാരന്‍" ഉണ്ടായിരുന്നു എന്റെ നാട്ടില്‍.

നിരച്ച താടിയും നിരച്ച മുടിയും കലങ്ങിയ കണ്ണുകളും വലിയ മീശയുമായി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സന്തോഷം പകരാന്‍ അയാള്‍ എത്താറുണ്ടായിരുന്നു എന്നും. രൂപത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. എന്നും ഒരേപ്രായം..

ഒരു പ്രത്യേക രീതിയിലാണ് മൂപ്പരുടെ "ഐസ്...." എന്ന വിളി. ആ വിളി അനുകരിക്കാത്തവരായി ആരും കാണില്ല എന്റെ നാട്ടില്‍.ഇന്നും ആ ഐസിന്റെ രുചി നാവില്‍ ഉണ്ടെന്ന് മാത്രമല്ല ഐസ് തിന്ന്കഴിഞ്ഞ് ഐസുങ്കോല്‍ നുണയുംബോള്‍ ഉള്ള രുചിവരെ നാവിലിരിക്കുന്നു, ഇന്നും.

ഇതുപോലെയുള്ള ഒരുപാടുപേര്‍ ഉണ്ടായിരുന്നെങ്കിലും ഐസുകാരനോളം വരില്ലായിരുന്നു ആരും. അയാളുടെ പേരും ആര്‍ക്കും അറിയാന്‍ വഴിയില്ല. ഒരു പേരിന്റെ ആവശ്യം ഇല്ലായിരുന്നു മൂപ്പര്‍ക്ക്. ഒരുപാട് തലമുറകളെ ഐസ് കഴിപ്പിച്ച ഞങ്ങളുടെ സ്വന്തം " ഐസുകാരന്‍".കാശുള്ളപ്പോള്‍ നുണപ്പിച്ചും കാശില്ലാത്തപ്പോള്‍ കൊതിപ്പിച്ചും കടന്നുപോയിരുന്ന ഞങ്ങളുടെ ഐസുകാരന്‍...

വളരെ അപൂര്‍വമായെ അയാള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളു.ഒരിക്കല്‍ ഞാന്‍ എത്ര വയസ്സായെന്നു ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി.

ഇന്നത്തെ കുഞ്ഞുങ്ങള്‍ പാര്‍ക്കിംഗ് ഉള്ള ശീതീകരിച്ച shopping malls ലെ food court ല്‍ നിന്നും അവര്‍ക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചു കഴിക്കുംബോള്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ വാങ്ങിച്ചുകൊടുക്കുംബോള്‍ ഒരു സങ്കടം മാത്രം, അത് എനിക്ക് ഈ സുഖം കിട്ടിയില്ലല്ലോ എന്നല്ല. മറിച്ച് ഈ കുഞ്ഞുങ്ങള്‍ക്ക് കാശിനുവേണ്ടി കരഞ്ഞ് കണ്ണീരിന്റെ രുചിയറിഞ്ഞ് ആ കണ്ണീര് കണ്ട് ഉമ്മയുടെ മനസ്സലിഞ്ഞ് 50 പൈസ തന്ന് അതും കൊണ്ട് ദൂരെ എവിടെയോ എത്തിയ ഐസുകാരന്റെ ശബ്ദത്തില്‍നിന്നും ഗതി മനസ്സിലാക്കി ഓടി ഐസുകാരനെ കണ്ട് കണ്ണില്‍ പൂത്തിരി കത്തി ഐസും നുണഞ്ഞ് പൊരിവെയിലത്ത് അഭിമാനത്തോടെ നടക്കാന്‍ ഉള്ള ഭാഗ്യം ഈ കുട്ടികള്‍ക്കില്ലല്ലോ എന്നോര്‍ത്ത്.

Sunday, May 16, 2010

എന്റെ കൊച്ചു മുറി..

എന്റെ വീട്ടില്‍ എനിക്ക് സ്വന്തമായി ഒരു കൊച്ചു മുറിയുണ്ട്. പലപ്പോഴും അത് തീരെ ചെറുതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇങ്ങു Dubai ല്‍ വന്നപ്പോള്‍ ഉമ്മയുടേയും നാടിന്റെയും വീടിന്റേയും വില മനസ്സിലാക്കിയ കൂട്ടത്തില്‍ എന്റെ ആ കൊച്ചു മുറിയുടേയും വില എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍ എനിക്കായി.. ഇനിയൊരിക്കലും എന്റെ മുറി ചെറുതാണെന്ന് ഞാന്‍ പറയില്ല. ആ മുറിയിലെ സന്തോഷവും സമാധാനവും, അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത് തന്നെയാണ്.

Thursday, May 13, 2010

താമസം Deiraയിലോ?


എവിടെയാ താമസം?

Deiraയിലാണ്.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം കണ്ണിലേക്ക് ഒരു നോട്ടം... ചിലപ്പോള്‍ ഒരു കള്ളചിരിയും.

ആദ്യമൊക്കെ ഈ ഒരു പെരുമാറ്റം എന്നെ വല്ലാതെ അതിശയിപ്പിച്ചു. പിന്നീട് Deira യെ പറ്റി പടിച്ചപ്പോഴാണ് ആളുകളുടെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലാവുന്നത്. ഒരുകാലത്ത് തെരുവു വേശ്യകള്‍ക്ക് പേരെടുത്ത സ്ഥലമത്രെ ഇവിടം. അവരെകൊണ്ട് വഴിനടക്കാന്‍ പോലും പറ്റാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നുവത്രെ.. ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ കാണാം. നഗരത്തിലെ ചെറിയ ഇടവഴികളില്‍ ഇരയെ കാത്തുനില്‍ക്കുന്ന കറുത്തതും വെളുത്തതുമായ ഇറച്ചി വില്പ്പനക്കാര്‍... ഒരുകാലത്ത് Deira യിലാണ് താമസം എന്നുപറഞ്ഞാല്‍ പെണ്ണ് കിട്ടാത്ത അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

എന്നും രാവിലെ കുളിച്ച് കുട്ടപ്പനായി office ലേക്ക് പോകുംബോള്‍ ഇടവഴിയില്‍ വച്ച് വേണോ എന്നു ചോദിക്കുന്നവരെ പുച്ചത്തോടെ നോക്കി വേറെയാളെ നോക്ക്, ഞാന്‍ ആ type അല്ല എന്നു പറയുംബോഴും കുറച്ചുകൂടെ സൗന്ദര്യമുള്ളതൊന്നും ഇല്ലല്ലോ എന്നു മനസ്സില്‍ പരിതപിച്ച് ജോലിയേയും BOSS നേയും തെറി പറഞ്ഞ് office ലേക്ക്...ഇത്തരം സ്ത്രീകളെ കണി കണ്ടാല്‍ നല്ല ദിവസമായിരിക്കും എന്ന ശുഭപ്തി വിശ്വാസത്തോടെ...