Sunday, December 18, 2011

രണ്ടാം ആദ്യരാത്രി

അങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാടം പൊളിഞ്ഞിരുന്നു. രാത്രി കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു - ഈ കുളിയും പല്ല്തേപ്പും കല്ല്യാണം കഴിഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണെന്ന് തെറ്റിധരിക്കേണ്ട. ഇതൊക്കെ എനിക്ക് പണ്ടേയുള്ള ശീലങ്ങളാണ് - വീഡിയോഗ്രാഫറുടെ ലൈറ്റിന്റെ ചൂടുകൊണ്ട് ഒരുപരുവത്തിലായ മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ - ആഹ!!... എന്തൊരു സുഖം...

കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച് കണ്ടത്. റൂമിലെ ഹുക്കില്‍ ഒരു കയര്‍ തൂങ്ങികിടക്കുന്നു. നിമിഷങ്ങള്‍ക്കകം ആരോ വളരെ വിദഗ്ദമായി ഒരു തൊട്ടില കെട്ടിയിരിക്കുന്നു. അതില്‍ വലിയ ഇക്കായുടെ ചെറിയ മോന്‍ സുഖമായി കിടന്നുറങ്ങുന്നു. ഓമനത്തം തുളുമ്പുന്ന ആ മുഖത്തുനോക്കി അവന്റെ ഉമ്മയെ ഞാന്‍ തെറിവിളിച്ചു.  ഉമ്മയെ തെറിവിളിച്ചതുകൊണ്ടാവണം, അവനൊന്നു ഞരങ്ങി. കഴുത്തുറച്ചിട്ടില്ല, അതിനുമുന്നേ അവന്റെ ഉമ്മയെ തെറിവിളിച്ചപ്പോഴുള്ള രോഷം കണ്ടില്ലേ... ഞാന്‍ തൊട്ടിലിലേക്ക് നോക്കി പറഞ്ഞു

'ആദ്യരാത്രീല് മണിയറേല് കൊണ്ടോയി തൊട്ടില കെട്ടിയാല്‍ ആരായാലും തെറി പറയും, അതിന് നീ ചൂടായിട്ടൊന്നും കാര്യല്ല്യ.' അതിനവന്‍ പ്രതികരിച്ചില്ല... എന്റെ അവസ്ഥ അവന് മനസ്സിലായിക്കാണും.

അലമാരയില്‍നിന്നും കറുത്ത ട്രാക്സ്യൂട്ടും കറുത്ത ടീഷര്‍ട്ടും എടുത്തിട്ടു. രാത്രി പേരിനൊരു കള്ളിമുണ്ടുടുക്കുന്ന എന്റെ പാന്റും ടീഷര്‍ട്ടും ഇട്ട പ്രതിരൂപം  കണ്ണാടിയില്‍ കണ്ടപ്പോള്‍ എനിക്കു തന്നെ ചിരിവന്നു.  'ചിരിക്കെല്ലെടാ കോപ്പേ.. ഇന്ന് നിന്റെ ആദ്യരാത്രിയാ.. ഇങ്ങനത്തെ വേഷങ്ങളൊക്കെ കെട്ടേണ്ടിവരും' എന്ന് സ്വയം ശാസിച്ചു. എന്റെ കള്ളിമുണ്ടുകള്‍ എന്നെനോക്കി കണ്ണീര്‍ പൊഴിച്ചു. 'സങ്കടപ്പെടെല്ലെടാ മക്കളേ... ഇന്നൊരുദിവസം മാത്രം നമുക്ക് പിരിഞ്ഞിരിക്കാം..  ഞാന്‍ മുറിയ്ക്ക് പുറത്തേക്കിറങ്ങി.

കുടുംബക്കാരെല്ലാവരുംകൂടെ സല്ലപിച്ചിരിക്കുന്നതിനിടയിലേക്ക് ഞാന്‍ കയറിചെന്നപ്പോഴേക്കും കമന്റ് വന്നു

'അല്ല.. പുയാപ്ല എന്തേയ് കറപ്പും കറപ്പും ഇട്ട്ക്ക്ണ്'

'എന്നിലെ ബാച്ച്ലര്‍ മരിച്ചുപോയ ഈ ദിനം ഞാന്‍ കരിദിനമായി ആചരിക്കുന്നു... എന്തേയ്?'

'പെണ്ണ് കെട്ട്യപ്പളേക്കും അനക്ക് സാഹിത്യൊക്കെ വെരാന്‍ തൊടങ്ങ്യോ?'

'വെറ്തേ ആരാന്റെ എറച്ചി തിന്നാന്‍ നിക്കാണ്ടെ പോയി കെടന്നൊറങ്ങ്യാട്ടെ എല്ലും'

'ഓ... ഓന്‍ക്കിപ്പൊ ഞമ്മളെ ഒറക്കാനൊക്കെ വല്ല്യ തെരക്കാ... ഓളെ ഇപ്പൊ പറഞ്ഞയച്ചേരാം.. പോരെ?'

'എന്നാല്‍ ഇറച്ചി തീറ്റ നടക്കട്ടെ' ഒന്ന് ചൂളിപ്പോയെങ്കിലും അതു പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു.

'ഹും' എന്ന് മൂളിക്കൊണ്ട് അവര്‍ അന്താരാഷ്ട്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

കൂട്ടത്തില്‍നിന്നും ഇത്തായെ വിളിച്ച് ഞാന്‍ ചോദിച്ചു

'മോന്‍ ഒറങ്ങ്യല്ലേ?'

'ആ.. ഇപ്പൊ ഒറങ്ങിയിട്ടൊള്ളൂ' ഞാന്‍ ചെക്കനെ കളിപ്പിക്കാന്‍ വേണ്ടി അന്വേഷിച്ചപോലെയായിരുന്നു മറുപടി.

'മോന്‍ ഇനി എപ്പളാ ഓണര?'

'ഓനിനി പൊലര്‍ച്ചെ നാല് മണിയൊക്കാവും എണീക്കാന്‍'

'തന്നെല്ലേ... അതുവരെ ഞാനും ഇന്റെ പെണ്ണ്ങ്ങളും എവടാ കെടക്ക?'

'അല്ലാഹ്... അത് ഞാന്‍ മറന്ന് പോയതാണെടാ... ഇപ്പൊ മാറ്റിത്തര'

'ഒന്ന് വേഗായിക്കോട്ടെ'

'ഓ.. ഓന്റൊരു തെരക്ക്' എന്നും പറഞ്ഞ് ഒരു ആക്കിയ ചിരിയും ചിരിച്ച് ഇത്ത തൊട്ടിലയിലെ മോനേയും എടുത്ത് മറ്റു ഹുക്കും നോക്കി പോയി

*****

ഞാന്‍ റൂമില്‍ കയറി കതകടച്ച് ലാപ്ടോപ്പും പുറത്തെടുത്ത് അവളേയും കാത്തിരുന്നു. പുതിയാപ്ലക്ക് ആദ്യരാത്രി വരെ ഒഴിവില്ല, ദുബായില്‍ മല മറിക്കുന്ന പണിയാണെന്നൊക്കെ അവള്‍ കരുതിക്കോട്ടെ എന്നൊരു ദുരുദ്ദേശവും എനിക്കില്ലാതില്ല. ഈ ഓണംകേറാമൂലയിലെ പെണ്‍പിള്ളാരെല്ലാം ലാപ്ടോപ്പും മറ്റും കണ്ടിട്ടുണ്ടോ ആവോ എന്നും ചിന്തിച്ച് സലീംകുമാറിനെപോലെ ഊറി ചിരിച്ചു.

അവള്‍ റൂമിലേക്ക് കയറി വരുംബോള്‍ ഞാന്‍ ലാപ്ടോപ്പിന്റെ ഡെസ്ക്ടോപ്പില്‍നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു.

'ആഹ.. ലാപ്ടോപ്പൊക്കെ ഉണ്ടല്ലേ'

'ഉം..' ഞാന്‍ അഹങ്കാരത്തോടെ ഒന്ന് മൂളി

'HP യാണല്ലേ..?'

'അതെ... ഹിന്ദുസ്ഥാന്‍ പെട്രോളിയം'

എന്റെ തമാശയോടുള്ള അവളുടെ കോംപ്ലിമെന്റ് ചിരി കണ്ടപ്പോള്‍ അതൊരു വളിച്ച കോമഡിയായിപ്പോയെന്ന് മനസ്സിലായി

'ഏതാ പ്പ്രൊസസ്സറ്‍? i5 ആണോ അതോ i7 ആണോ?' അവളുടെ സംശയങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി

കുടുങ്ങ്യൊ പടച്ചോനെ? 'അതിപ്പോ... നല്ല പ്രൊസസ്സറാണ്...'

'ഹാര്‍ഡ് ഡിസ്ക് എത്രാ?'

'ഹാര്‍ഡ് ഡിസ്ക് കൂടുതലൊന്നും ഇല്ല്യ... ഒറ്റൊന്നൊള്ളൂ...'

അതുകേട്ട് ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു... 'റാം എത്രാ?'

'അല്ല മോളേ... ഞാന്‍ അറിയാത്തോണ്ട് ചോദിക്കാ... നിന്നെ കെട്ടിയത് ഈ കമ്പ്യൂട്ടറോ അതോ ഞാനോ?'

'എന്തേയ്?'

'ഇന്നെ പറ്റി ഒരക്ഷരം നീ ചോദിച്ചില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ...'

'ഇന്നെ ഇങ്ങള് ഒരു നോട്ടം പോലും നോക്കീലല്ലോ... അതോണ്ടാ ഞാനും കമ്പൂട്ടറിനെ പറ്റി ചോദിച്ചത്'

ഇവള് കൊള്ളാല്ലോ വീഡിയോണ്‍ - ഞാന്‍ മനസ്സില്‍ പറഞ്ഞു

സ്വര്‍ഗത്തിലെ തൊപ്പപുഴുവായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.

'ഹല്ലോ... എന്താ പാട്? എന്തായി?'

'ഒക്കെ കഴിഞ്ഞു മോനേ... ഹൊ... സമാധാനായി'

'ഇത്ര പെട്ടെന്നോ..?'

'പെട്ടെന്നോ... അഞ്ച് മണിക്ക് തൊടങ്ങ്യ പരിപാട്യാണ്, പത്ത് മണി ആയിക്ക്ണ് ഒന്ന് കഴിഞ്ഞ് കിട്ടുംബൊ'

'പഹയാ... അന്നെ സമ്മതിക്കണം'

'ഇന്നെ സമ്മതിച്ചിട്ടൊന്നും കാര്യല്ല്യ... ആ അസ്കറും ഓന്റെ ചെക്കന്മാരും ഇല്ല്യെങ്കില്‍ കാണായിരുന്നു'

'ഏത് അസ്കറ്?'

'കല്ല്യാണപ്പരിപാടിന്റെ കോണ്ട്രാക്റ്റ് എട്ക്ക്ണ അസ്കറെടാ... അരക്കിണറ്ള്ള'

'ഓ.. നീ അപ്പൊ കല്ല്യാണത്തിന്റെ കാര്യാ പറയ്ണതല്ലേ... നശിപ്പിച്ചു'

'നീ പിന്നെ എന്താ വിചാരിച്ചത്?'

'അത് വിട്... ഓള് റൂമിലെത്ത്യോ?

'ആ.. എത്തിക്ക്ണ്'

'എന്റെ ഉപദേശം വല്ലതും?'

'വേണ്ട മോനേ... നീ ലുട്ടു അലിക്ക് കൊടുത്ത ഉപദേശം തന്നെ ധാരാളം'

'എന്നാപിന്നെ നടക്കട്ടെ... all the best... ഞാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാം'. തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.

'ആയിക്കോട്ടെ.. ഞാന്‍ ഫോണ്‍ സൈലന്റുമാക്കാം...' എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

'ആരാ വിളിച്ചത്?' അവള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു

'എന്റെ ഒരു കൂട്ടുകാരനാ.. ദുബായീല്‍ന്നും. ഇത്രേം കാലം ദുബായില് ഉണ്ടായിരുന്നപ്പോ 30fils മുടക്കി 'സുഖാണോ?' എന്ന് ചോദിക്കാത്തവനാ... ആദ്യരാത്രി വിളിച്ചിരിക്കാ സുഖവിവരം അറിയാന്‍... അതും നട്ടപ്പാതിര ഒന്നര മണിക്ക്. അതും പോരാഞ്ഞ് ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാന്ന്. ഇവന്റെയൊക്കെ കയ്യുംകാലും വെട്ടി അടുപ്പിലിടണം.'

'സാരല്യ.. ചെങ്ങായിമാരല്ലേ... വിട്ടേക്കി' അവള്‍ മൃദുവായി പറഞ്ഞു എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു.

'മ്മ്...' നീ പറഞ്ഞതുകൊണ്ട് വിട്ടു എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് നീട്ടി മൂളി.

'ആര്‍ക്കോ കൊട്ത്ത ഉപദേശത്തിനെ പറ്റി പറഞ്ഞീലെ... അതെന്താ?'

അന്വേഷണം മാത്രമല്ല, ഫോണിലെ സംസാരങ്ങള്‍ നോട്ട് ചെയ്യാനും തുടങ്ങിയിരിക്കുന്നു. 'be careful man.. be careful' മനസ്സ് മന്ത്രിച്ചു..

'ഓ... അത് ലുട്ടു അലി എന്ന് പറഞ്ഞോന്‍ ഇവനോട് കല്ല്യാണത്തിന്റെ മുന്നെ ഒരു ഉപദേശം ചോദിച്ച്, എന്താ ആദ്യരാത്രി ചെയ്യണ്ടേന്ന്'

'എന്നിട്ട്?' അവളില്‍ ആകാംക്ഷ നിറഞ്ഞു

'ഓന്‍ പറഞ്ഞ്... ആദ്യം പെണ്ണിനോട് കുറേ സംസാരിക്ക... ഒരു അരമണിക്കുറൊക്കെ കഴിഞ്ഞ് മെല്ലെ ഓളെ തോളില്‍ കയ്യിട്, അപ്പൊ ഓള് തോളില്‍ന്നും കൈ തട്ടും. അത് കാര്യാക്കണ്ട.. പിന്നേം ഒരു 20 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ പിന്നേം തട്ടും. അതും കാര്യാക്കണ്ട... പിന്നേം ഒരു 10 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ ഓള് കയ്യ് തട്ടൂല, അപ്പൊ പിന്നെ കാര്യങ്ങളെല്ലാം ഓക്കെയാകും'

'എന്നിട്ട് ലുട്ടു പറഞ്ഞപോലെ ചെയ്തോ?'

'അതല്ലേ രസം... കല്ല്യാണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ലുട്ടു ISD വിളിച്ചു ഇവനെ, എന്നിട്ട് പറഞ്ഞു 'അന്റെ ഒലക്കമ്മലെ ഒരു ഉപദേശം. രണ്ട് ദിവസായി ഞാന്‍ ഓളെ തോളില്‍ കയ്യിടാന്‍ തുടങ്ങിയിട്ട്, ഇതുവരെ കൈ അവിടെ വെക്കാന്‍ ഓള് സമ്മതിച്ചീല്ല്യ'
ഞങ്ങള്‍ രണ്ടുപേരും അത് പറഞ്ഞ് ഉറക്കെ ചിരിച്ചു.

ചിരി നിന്നപ്പോള്‍ ലാപ്പ് മടിയില്‍ വച്ച് കട്ടിലിലേക്ക് ചാരിയിരുന്ന്  അല്പ്പം വികാരാധീദനായി ഞാന്‍ പറഞ്ഞു

'ഇന്നെന്റെ രണ്ടാം ആദ്യരാത്രിയാണ്'

അതുവരെ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചുവപ്പ് പിന്നീട് കണ്ടത് കണ്ണിലാണ്, ഒരുനിമിഷം വിനയന്‍ സിനിമകളിലെ യക്ഷികളെ അനുസ്മരിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ വെമ്പുന്നു. പണ്ടുകാലത്ത് ഭാര്യമാര്‍ ഭര്‍ത്താവിനെ ചിരവയ്ക്കാണടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ലാപ്ടോപ്പുകൊണ്ടാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ലാപ്പില്‍ മുറുക്കെ പിടിച്ചു.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ ഇടവരുത്താതെ ഞാന്‍ എന്റെ ആദ്യരാത്രി പോസ്റ്റ് അവളുടെ മുന്നിലേക്ക് നീട്ടിയിട്ട് പറഞ്ഞു... 'ഇതാണെന്റെ ആദ്യ ആദ്യരാത്രി... ഇതിനെപറ്റിയാണ് ഞാന്‍ പറഞ്ഞത്'

തട്ടംകൊണ്ട് കണ്ണുകള്‍ തുടച്ച് അവളത് വായിക്കാന്‍ തുടങ്ങി... മുഖത്ത് ഭാവങ്ങള്‍ ചിരിയായും, നിരാശയായും, പുഞ്ചിരിയായും, പൊട്ടിച്ചിരിയായും വിരിഞ്ഞു വരുന്നത് കണ്ണെടുക്കാതെ നോക്കിക്കൊണ്ട് ഞാന്‍ ഇരുന്നു. വായന കഴിഞ്ഞ് കൊതിപ്പിക്കുന്ന ചിരിയോടെ സംശയം കലര്‍ത്തി അവള്‍ ചോദിച്ചു..

'സത്യായിട്ടും ഇത് ഇങ്ങളെന്നാണോ എയ്ത്യത്?'

'അള്ളാണെ ഞാനാണ് എയ്ത്യത്'

'അപ്പൊ ഞാന്‍ ചോദിച്ചത് ഇങ്ങള്‍ക്ക് വെഷമായോ?'

'ഏയ്... ഈ ചോദ്യം കേട്ട് കേട്ട് തയങ്ങിക്ക്ണ്'

അതുകേട്ടപ്പോള്‍ അവള്‍ ചിരിച്ചു

ആ കൊതിപ്പിക്കുന്ന ചിരി മായാതെ അവള്‍ എന്നിലേക്കടുത്തുവന്നു, കണ്ണുകള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു, അവളുടെ മുഖം ഒന്നുകൂടെ അടുത്തപ്പോള്‍ ഞാന്‍ അറിയാതെതന്നെ പതിയെ എന്റെ കണ്ണുകള്‍ അടഞ്ഞു.

ശബ്ദം താഴ്തി കോള്‍ഗേറ്റിന്റെ പരിമളം പരത്തി അവള്‍  പറഞ്ഞു - 'നന്നായിട്ടുണ്ട്'

ഛെ.. നശിപ്പിച്ച്..., പിന്നേ... നിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ടേ എനിക്ക് നാലക്ഷരം എഴുതാന്‍ - മനസ്സില്‍ - മനസ്സില്‍ മാത്രം പറഞ്ഞു.

പ്രതീക്ഷിച്ചത് കിട്ടാതെ നിരാശനായി കണ്ണ് തുറന്നപ്പോള്‍ അവളുടെ ചുണ്ടുകള്‍ എന്റെ കവിളില്‍ പതിച്ചു. ഇത്തവണ കണ്ണുകള്‍ അടയുന്നതിനുപകരം മലര്‍ക്കെ തുറന്നു.

അതേസമയം വലതുകൈ ബ്രൗസറിന്റെ ക്ലോസ് ബട്ടന്‍ ലക്ഷ്യമാക്കി നീങ്ങി. എന്റെ ബ്ലോഗ് URL തല്‍ക്കാലം അവളുടെ തലയില്‍നിന്നും ഇന്നസെന്റ്  പറഞ്ഞതുപോലെ 'മായ്ച്ചു കളഞ്ഞു... എല്ലാം മായ്ച്ചുകളഞ്ഞു' അദ്യം രണ്ടുപേരും പരസ്പരം മനസ്സിലാക്കിതുടങ്ങിയിട്ട് മതി ബ്ലോഗ് വായനയൊക്കെ. അല്ലാത്തപക്ഷം അത് എന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. 

അങ്ങനെ അവള്‍ ആദ്യരാത്രിയും ഞാന്‍ രണ്ടാം ആദ്യരാത്രിയും ആഘോഷിച്ചു തുടങ്ങി

********************

ഹലോ.. ഹലോ... വണ്ടി വിട്ടോളി... മണപ്പിച്ച് നില്‍ക്കണ്ട.. ഇനി ഇവിടുന്ന് ഒന്നും കിട്ടാനില്ല...

എടീ... ആ ലൈറ്റ് ഓഫ് ചെയ്താള...

Monday, November 28, 2011

'മ'ധുരിതമീ ദിനം


 എട്ടുമണിക്ക് അലാറമടിച്ചു, അലാറമടിച്ച് ഒന്നുകൂടെ ഉറങ്ങുന്ന സുഖം അറിയാവുന്നതുകൊണ്ട് പിന്നേയും ഒരു കൊച്ചുമയക്കം. 8.15ന് ഉണര്‍ന്നു. പ്രഭാതചര്യകളെല്ലാം തീര്‍ത്ത്, ഫ്രിഡ്ജില്‍നിന്നും രണ്ട് കോഴി ഭ്രൂണങ്ങളെ ഒരു പാത്രത്തിലിട്ട് സ്പൂണുകൊണ്ട് കലക്കി ചൂടായ ഫ്രൈപാനിലേക്ക് ഒഴിച്ച് ഓംലെറ്റ് രൂപത്തിലാക്കി ഖുബൂസ് കൊണ്ട് കഫം ചെയ്ത് അന്നനാളത്തില്‍ മറവുചെയ്തു. ആശ്വാസം!

മീറ്റ് നടന്ന മംസാര്‍ പാര്‍ക്കിന്റെ കവാടം

 മംസാര്‍പാര്‍ക്ക്... ഒരു രാത്രികാഴ്ച്

പിന്നീട് ഫോണ്‍കോളുകളുടെ ഒരു പെരുമഴയായിരുന്നു. ഒമ്പതരയ്ക്ക് എത്താന്‍ പറഞ്ഞ പൈമ ഒന്‍പതുമണിക്കേ സ്ഥലത്ത് റെഡിയായി നില്‍ക്കുന്നു. (ആദ്യമീറ്റിന്റെ ആവേശം). സുല്‍ഫിക്ക പുട്ടും കടലയും അകത്താക്കിക്കൊണ്ടിരിക്കുന്നു. പപ്പടം പൊടിക്കുന്ന ശബ്ദം കേട്ട് മോള്‍ ഉണരുമോ എന്ന് പേടിച്ച് പപ്പടത്തേയും ഭാര്യയേയും മാറിമാറി നോക്കിക്കൊണ്ടിരിക്കുന്നു. പപ്പടം മിസ്സായ വിഷമം മാറിയെന്ന് ഉച്ചയ്ക്ക് ബിരിയാണിയോടൊപ്പം പപ്പടം കണ്ടപ്പോഴുള്ള ചിരിയില്‍നിന്നും മനസ്സിലായി. ശ്രീകുട്ടനെ വിളിച്ചപ്പോള്‍ 'ഏതവനാടാ രാവിലെ തന്നെ മെനക്കെടുത്താന്‍' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ അവന്‍ കിടക്കപ്പായില്‍നിന്നും എണീറ്റില്ലെന്ന് വ്യക്തമായി.




ചെമ്മാടനെ വിളിച്ചപ്പോള്‍ 'പുന്നശ്ശേരിയെ കാത്തുനില്‍ക്കുന്നു' എന്ന മറുപടിയും പുന്നശ്ശേരിയെ വിളിച്ചപ്പോള്‍ 'ചെമ്മാടിനെ കാത്തുനില്‍ക്കുന്നു' എന്ന മറുപടിയും ജിമ്മിച്ചനെ വിളിച്ചപ്പോള്‍ ഇവരെ രണ്ടുപേരേയും കാത്തിരിക്കുന്നു എന്ന മറുപടിയും കിട്ടി. ജെഫു 'അരമണീക്കൂര്‍ മുന്നേ പുറപ്പെട്ടു' എന്നും മുണ്ടോളി ടാക്സിയില്‍ കയറി എന്ന മറുപടിയും കിട്ടി. സമാധാനമായി!






ശ്രീജിത്ത് കൊണ്ടോട്ടി അബൂദാബിയിലെ ഒരു കാട്ടുമുക്കില്‍നിന്നും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം വരുന്നതിനാല്‍ അല്പ്പം ലേറ്റാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.


സുല്‍ഫിക്കയും ഞാനും പൈമയും കരാമയില്‍നിന്നും അനിലേട്ടനേയും കൂട്ടി മംസാറിലേക്ക് വച്ചുപിടിച്ചു. അവിടെ എത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവന്മാരൊക്കെ ഇത്രയും കൃത്യനിഷ്ടയുള്ളവരോ!


സുല്‍ഫിക്ക ലുലുവില്‍നിന്നും വാങ്ങിച്ച എള്ളുണ്ട എല്ലാവര്‍ക്കും നല്‍കി. കണ്ടല്‍ കണ്ട കുണ്ടന്മാരുടെ മാത്രമല്ല എള്ളുണ്ട കണ്ട കുണ്ടന്മാരുടേയും കണ്ണുകള്‍ ഉണ്ടയായി. 'ഇതെന്താ സുല്‍ഫിക്കാ എള്ളുണ്ട?' എന്ന ചോദ്യത്തിന് 'ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് എള്ളുണ്ട കഴിക്കണം എന്ന് ഉമ്മ പറയാറുണ്ട്' എന്നായിരുന്നു മറുപടി.

അനിലേട്ടന്റെ പരിചയക്കാരനായ പാര്‍ക്കിന്റെ അഡിമിനിസ്ട്രേഷന്‍ മാനേജര്‍ മുഖേന പ്രവേശനം സൗജന്യമായി. മാത്രമല്ല വിരിക്കാനുള്ള പായയും, കളിക്കാന്‍ ഷട്ടില്‍ ബാറ്റുകളും, ഷട്ടിലും, ഫുട്ട്ബോളും, ക്രിക്കറ്റ്ബാറ്റും, ടെന്നീസ് ബോളും എല്ലാം തന്നു. സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്നുള്ള അവസരവും അദ്ദേഹം ഒരുക്കിതന്നിരുന്നു. തയ്യാറെടുപ്പുകളൊന്നും ഇല്ലാതിരുന്നതിനാല്‍ നീന്തല്‍ ഉപേക്ഷിച്ചു.

മീറ്റ് തുടങ്ങിയപ്പോഴേക്കും അന്‍വര്‍ ചീരാമുളക് കാഥികന്റെ വേഷത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. എല്ലാവരും അല്പ്പനേരം ഇരുന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും മാനത്ത് കാര്‍മേഘം പ്രത്യക്ഷപെട്ടു. എന്റെ കയ്യില്‍ ഒരു തുള്ളി മഴ പതിച്ചെന്ന് ചീരാമുളക് പറഞ്ഞപ്പോഴേക്കും എല്ലാവരുടേയും മേല്‍ മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങിയിരുന്നു.

ഒരു തുള്ളി പോലും പുറത്തുപോകുന്നില്ല. എങ്കിലും ഒരു മനസ്സമാധാനത്തിന് ഇവിടെ നില്‍ക്കാം

മഴ നിലച്ചശേഷം ഫൂട്ട്ബോളുമായി കുറച്ചുപേര്‍ തട്ടിക്കളി തുടങ്ങി. അപ്പുറത്ത് ഷട്ടിലും തുടങ്ങി. ബോള്‍ അടിക്കുന്നതിന്റെ ആവേശം കൂടുംതോറും അടുത്തിരിക്കുന്നവരുടെ ആശങ്ക കൂടിയതിനാലായിരിക്കണം അവര്‍ പെട്ടീം കെടക്കേം ഇടുത്ത് സ്ഥലം വിടാന്‍ തുടങ്ങിയത്. 

 എന്റെ പുറം കാല്‍ ഷോട്ട് കണ്ടോളൂട്ടാ...

 എന്റെ ബനാന കിക്ക്

ഇതാണ് പന്തടക്കം.. കണ്ടല്ലോ

(അതിനിടയില്‍) അഡ്മിനായാലുള്ള ഗതികേട് നോക്കണേ...

കളി ആവേശമായി തുടങ്ങിയപ്പോഴേക്കും ജുമ്അക്ക് പോകാന്‍ സമയമായി. എല്ലാവരും നിസ്കരിക്കാന്‍ യാത്രയായി. ഞങ്ങള്‍ എത്തിയപ്പോഴേക്കും പള്ളി നിറഞ്ഞിരുന്നു. പുറത്തിട്ട പായയില്‍ ഇരുന്നു. ഖുത്ബ നടക്കുംബോള്‍ പുന്നശ്ശേരി തോളില്‍ തട്ടി അടുത്ത് നിറയെ ഇലകളുള്ള മുരിങ്ങ മരം കാണിച്ച് കൊതിപ്പിച്ചു. വല്ലാത്ത കണ്ണ് തന്നെ. 

പള്ളിയില്‍നിന്നും ഇറങ്ങിയപ്പോഴേക്കും അനിലേട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഓര്‍ഡര്‍ചെയ്ത ബിരിയാണി എത്തുംമുന്‍പേ വിന്‍സെന്റ് ചേട്ടനും അവിടെ എത്തി. 'സ്ഥലം കണ്ടെത്താന്‍ ബുദ്ദിമുട്ടേണ്ടി വന്നില്ല. ആ ഫിലിപൈനി പെണ്‍പിള്ളേരെ കണ്ടപ്പഴേ മനസ്സിലായി നിങ്ങള്‍ അവരെ ചുറ്റിപറ്റി അവിടെ എവിടെയെങ്കിലും കാണുമെന്ന്' എന്ന് പറഞ്ഞുകൊണ്ടാണ് മൂപ്പര് കേറി വന്നത്. 


ബിരിയാണിയുടെ ഫോട്ടോ ഇല്ലെന്ന് പരാതി പറയരുത്. ബിരിയാണി എത്തിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ പോയിട്ട് കൈ കഴുകാന്‍ പോലും മറന്നു. ഫുട്ട്ബോള്‍ തട്ടികളിച്ചതുകൊണ്ടായിരിക്കും.. ഒടുക്കത്തെ വിശപ്പായിരുന്നു. മട്ടണ്‍ ബിരിയാണിയും, ചിക്കന്‍ ബിരിയാണിയും സലാടും അച്ചാറും പപ്പടവും പെപ്സിയും പായസവും  കൂട്ടി അടിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മുഖത്തെന്തൊരു വെളിച്ചമായിരുന്നു. ആ വെളിച്ചം പോകുന്നതിന് മുന്‍പ് ഫോട്ടോ എടുത്തത് ഏതായാലും നന്നായി.

ഭക്ഷണത്തിനുശേഷം ആരിഫ്ക്കയും, നിയാസും, നന്മണ്ടന്‍ ഷാജഹാനും, ബഷീര്‍ ജീലാനിയും മീറ്റില്‍ പങ്കുചേര്‍ന്നു. ശ്രീകുട്ടന്‍ മനോഹരമായി പാടി. എന്നെ ആരെങ്കിലും നിര്‍ബന്ധിക്കും എന്നുകരുതി മൂന്ന് പാട്ട് പഠിച്ചുകൊണ്ട് വന്നത് വെറുതേയായി.



ബഷീര്‍ ജീലാനി മകനോടൊപ്പം


എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഏകദേശം ഇരുപത് വയസ്സ് തോന്നിക്കുന്ന കുറച്ച് പാക്കി കുട്ടികള്‍ ഞങ്ങളോട് ഫുട്ട്ബോള്‍ ആവശ്യപെട്ടത്. അല്പ്പനേരം കഴിഞ്ഞ് ഞങ്ങള്‍ കളിക്കാന്‍ പോകുകയാണ്, അതിനാല്‍ തരില്ലെന്ന് തീര്‍ത്തുപറഞ്ഞു.

അല്പ്പം കഴിഞ്ഞപ്പോള്‍ മുണ്ടോളിയും, ശ്രീകുട്ടനും, പൈമയും ചായയും ബിസ്കറ്റുമായി വന്നു.

ഇതിലേതായിരുന്നു ഞാന്‍ കുടിച്ചത്? (ശ്രീകുട്ടന്‍)


ഓരോ ചായകൂടെ അകത്തുചെന്നപ്പോള്‍ എല്ലാവരുടേയും ആവേശം കൂടി. ഫൂട്ട്ബോള്‍ കളി തുടങ്ങാം എന്ന തീരുമാനമായി.

പുല്ലില്‍ ക്രിക്കറ്റ് കളിക്കാന്‍പാടില്ലാത്തതിനാല്‍ ഞാനും നിയാസും ഫ്രുക്കറ്റ് എന്ന പുതിയ പരീക്ഷനത്തില്‍. 

ബോളുമായി കളിക്കാന്‍ ഇറങ്ങിയപ്പൊള്‍ നേരത്തെ ഞങ്ങള്‍ നിരാശപ്പെടുത്തിവിട്ട പയ്യന്മാര്‍ വീണ്ടും വന്നു. 'നമുക്ക് മാച്ച് കളിക്കാം?' എന്ന ചോദ്യവുമായി. ബോള്‍ ചോദിച്ചിട്ട് നല്‍കാത്തതിന് ഈ കിളവന്മാരുടെ പോസ്റ്റില്‍ കുറച്ച് ഗോള്‍ അടിച്ചുകയറ്റിയിട്ട് പണികൊടുക്കാം എന്ന് കരുതിയാണ് പയ്യന്മാര്‍ വന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഏതായാലും കളിക്കാം എന്ന തീരുമാനമായി. 

മാച്ചിനായുള്ള ഒരുക്കത്തില്‍ 'മ' ബ്ലോഗേര്‍സ് ഗ്രൂപ്പ് ടീം.

മാറെടാ... ഞാന്‍ ഈ ടീമിന്റെ അഡ്മിനാ...

കൊണ്ടോട്ടി അവിടേയും സൂക്ഷ്മ നിരീക്ഷണത്തില്‍

പടച്ചോനേ.. മൂഡ് കീറിയോ...?

വേണ്ടാ.. വേണ്ടാ... അടുത്ത മാസം കല്ല്യാണാണ്...

ആദ്യം 'മ' ഗ്രൂപ്പിനുവേണ്ടി തിരിച്ചിലാന്‍ സ്കോര്‍ചെയ്തു. പിന്നീട് പാക്കികള്‍ രണ്ട് ഗോള്‍ നമ്മുടെ പോസ്റ്റില്‍ അടിച്ചുകയറ്റി. ആരിഫ്ക്ക മാഞ്ചസ്റ്റര്‍ യുണൈറ്റടിന്റെ മാനേജര്‍ അലക്സ് ഫെര്‍ഗ്യൂസണ്‍ നില്‍ക്കുന്നപോലെ മൗനിയായും അസ്വസ്ഥനായും നിന്നു. 'മ' ഗ്രൂപ് ടീമിന്റെ മുതല്‍കൂട്ടായിരുന്ന മുതലക്കുട്ടി നിയാസിന്റെ കാലില്‍നിന്നും സമനില ഗോള്‍ പിറന്നു. ശ്രീജിത്ത് കൊണ്ടോട്ടിയും സുല്‍ഫിക്കയും മുണ്ടോളിയും ചേര്‍ന്ന് പ്രധിരോധ മതില്‍ തീര്‍ത്തു. ജെഫുവിന്റെ ട്രിബ്ലിംഗുകളില്‍ പഴയകാലത്തെ നല്ല ഒരു കളിക്കാരന്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലായി. കളി പിന്നെയും കുറച്ച് സമയം പിന്നിട്ടപ്പോള്‍  'മ' ഗ്രൂപ്പിനുവേണ്ടി വിജയഗോള്‍ നേടാനുള്ള നിയോഗം നമ്മുടെ പ്രിയ അനിലേട്ടനായിരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. അതോടുകൂടി പാക്കികള്‍ കളിയുപേക്ഷിച്ച് പോയി. ബ്ലോഗേര്‍സില്‍നിന്നും കഥയും, കവിതകളും, ലേഖനങ്ങളും മാത്രമല്ല ഗോളുകളും, പാസുകളും, ഫൗളുകളും പിറക്കുമെന്ന് ഇവിടെ തെളിയിച്ചു. വിരലുകള്‍ മാത്രം അനങ്ങി ശീലിച്ചിട്ടുള്ളതുകൊണ്ട് വായില്‍നിന്നും നുരയും പതയും വന്ന് പിത്തമിളകിയത് ആരും അറിയാതിരിക്കാന്‍ എല്ലാവരും പണിപ്പെടുന്നുണ്ടായിരുന്നു. മാച്ചിലൂടെ വിജയത്തിനപ്പുറം ഒരു ടീം സ്പിരിറ്റ് ഈ സൗഹൃദങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്നു എന്നതാണ് വാസ്തവം. വേദന ഇതുവരെ മാറിയിട്ടില്ല എന്നത് മറ്റൊരു വാസ്തവം

അതുകഴിഞ്ഞ് ഇന്റര്‍നെറ്റ് നല്‍കിയ സൗഹൃദങ്ങള്‍ ഇന്റെര്‍ലോക്ക് പാകിയ നിലത്തുനിന്നും ക്രിക്കറ്റ് കളി ആരംഭിച്ചു. ശ്രീജിത്ത് കൊണ്ടോട്ടി തന്നിലെ ഫാസ്റ്റ് ബൗളറെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, മുണ്ടോളി തന്നിലെ ഡ്രാവിടിന്റെ ഒഴിച്ചില്‍ മുട്ട് കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, കീപ്പര്‍ നിന്ന് ബോള്‍ പിടിക്കാന്‍ മാത്രം ശ്രമിച്ച എനിക്ക് നഷ്ടമായത് വലതുകയ്യിലെ തള്ളവിരലിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമതയാണ്. ടൈപ് ചെയ്യാന്‍ പറ്റുന്നു എന്നത് എന്റെ ഭാഗ്യം, നിങ്ങളുടെ ദൗര്‍ഭാഗ്യവും.

ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുംബോള്‍ അപ്പുറത്ത് ജിമ്മിച്ചനും പുന്നശ്ശേരിയുമടങ്ങുന്ന സംഘം പത്ത് വയസ്സുകാരായ ഒരു മിക്സഡ് അറബിക് ടീമുമായി ഷട്ടിലില്‍ മാറ്റുരയ്ക്കുകയായിരുന്നു. ജിമ്മിച്ചന്റേയും പുന്നശ്ശേരിയുടേയും മാരകമായ സ്മാഷുകള്‍ തടുക്കാന്‍ മാത്രം ശേഷിയില്ലാതെ കുഞ്ഞുങ്ങള്‍ വിയര്‍ത്തു. അവരും പിന്നീട് നിര്‍ത്തിപോകുന്നതാണ് കണ്ടത്. പാവം കുട്ടികള്‍...


വൈകിട്ട് അഞ്ചരമണിയോടുകൂടി ഞങ്ങള്‍ എല്ലാവരും ഓരോ ഐസ്ക്രീം കഴിച്ച് പിരിഞ്ഞു. കല്ല്യാണിരാഗത്തില്‍ മനോഹരമായി ചുമയ്ക്കുന്നുണ്ടെങ്കിലും ഐസ്ക്രീം എന്ന് കേട്ടപ്പോള്‍ വേണ്ട എന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അങ്ങനെ എള്ളുണ്ടയില്‍ മധുരമായി തുടങ്ങി മധുരിതമായി അരങ്ങേറിയ ഈ ഒരു സൗഹൃദ സംഗമം ഐസ്ക്രീമിന്റെ മധുരത്തോടുകൂടി ഞങ്ങള്‍ അവസാനിപ്പിച്ചു.
********************************
ഈ മീറ്റ് കഴിഞ്ഞ് ഞങ്ങള്‍ നേരെ പോയത് ഷാര്‍ജ ബുക്ക് ഫെസ്റ്റിലേക്കാണ്. ഷാര്‍ജ എക്സ്പോ സെന്റര്‍ ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. പ്രത്യേകിച്ചും D.C.Books കൗണ്ടര്‍.

ഇതുനോക്കിയേ തിരക്ക്.. വായന മരിക്കുന്നു എന്ന് പറയുന്നവനെ തല്ലികൊല്ലണ്ടേ?


അവിടെനിന്നും ഞാന്‍ എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകളും' ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങളും' സ്വന്തമാക്കി. പിന്നീട് എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും പങ്കെടുക്കുന്ന സദസ്സില്‍ അഞ്ചാം നിരയിലായി എല്ലാവരും സ്ഥാനം പിടിച്ചു. ബ്ലോഗര്‍ ആയ യാത്രികനെ അവിടെവച്ച് ക്ണ്ടുമുട്ടുകയും യാത്രികനും യാത്രികയും കുഞ്ഞുയാത്രികനും ഞങ്ങളുടെ അടുത്തുവന്നിരിക്കുകയും ചെയ്തു. അല്പസമയത്തിനകം തന്നെ എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും വേദിയില്‍ എത്തിച്ചേര്‍ന്നു.


Hit Fm 96.7 നിലെ ഷാബുക്ക മൂന്നുപേരേയും മനോഹരമായി പ്രകീര്‍ത്തിച്ചുകൊണ്ട് സ്വാഗതം ചെയ്തു. എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകള്‍‍' എന്ന പുസ്തകം അവിടെവച്ച് പ്രകാശനം ചെയ്യപ്പെട്ടു. 



വേദിയില്‍ ഇരിയ്ക്കാന്‍ സ്ഥലം കിട്ടാതെ നില്‍ക്കുന്ന ഒരുപാട്പേരോടുമായി എം. മുകുന്ദന്‍ പറഞ്ഞു 'വായന മരിച്ചു എന്ന് പറയുന്നവരോട് ഞാന്‍ ഇനി പറയും നിങ്ങള്‍ ഷാര്‍ജയിലേക്ക് പോയി നോക്കു എന്ന്. എഴുപതുകളില്‍ സാഹിത്യം ഉണ്ടായത് ഡല്‍ഹിയില്‍നിന്നായിരുന്നെങ്കില്‍ ഇന്ന് സാഹിത്യം ഉണ്ടാകുന്നത് ഗള്‍ഫില്‍നിന്നുമാണ്. അതിന് ഉത്തമ ഉദാഹരണമാണ് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന ബെന്യാമിന്‍.'


പൊന്നാനിക്കാരനായ ഞാന്‍ ഇതുപോലൊരു തിരക്ക് കണ്ടിട്ടുള്ളത് പൊന്നാനി കടപ്പുറത്ത് ചാകര വരുമ്പോഴാണെന്ന് കെ.പി. രാമനുണ്ണി നിറഞ്ഞ സദസ്സിനെ നോക്കി പറഞ്ഞു. തന്റെ 'ജീവിതത്തിന്റെ പുസ്തകത്തിന്' വയലാര്‍ അവാര്‍ഡ് കിട്ടിയ സന്തോഷവും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.


'ബോസിനോട് സമ്മതം വാങ്ങിക്കാനുള്ള മടികൊണ്ട് ഇങ്ങോട്ട് വരണമോ എന്ന് ഞാന്‍ മടിച്ചിരുന്നു. പക്ഷേ ഞാന്‍ വന്നില്ലായിരുന്നെങ്കില്‍ അത് വലിയൊരു നഷ്ടമാകുമായിരുന്നു. തൊട്ടപ്പുറത്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മമ്മൂട്ടിയും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ഒരു പരിപാടി ഉണ്ടായിട്ടും ഈ സദസ്സില്‍ ഇത്രയും ആളുകള്‍ ഉള്ളത് എന്നില്‍ അത്ഭുതം ഉണ്ടാക്കുന്നു. വായനയെ സ്നേഹിക്കുന്നവര്‍ ഒരുപാട് ഇന്നും ഉണ്ടെന്നുള്ളതിന് തെളിവാണ് ഈ ജനക്കൂട്ടം' എന്ന് ബെന്യാമിന്‍.. 

എം. മുകുന്ദനെകൊണ്ടും ബെന്യാമിനെകൊണ്ടും അവരുടെ പുസ്തകങ്ങളില്‍ ഒപ്പിടീച്ചുവാങ്ങിച്ചു.

എം മുകുന്ദനോട് ശ്രീകുട്ടന്‍

വളരെയേറേ വ്യക്തിത്വമുണ്ടായിരുന്ന കഥാപാത്രമായിരുന്നിട്ടുകൂടി ദാസനെ ഒരു അസ്തിത്വമില്ലാത്തവനായി അവസാനിപ്പിച്ചത് എന്തുകൊണ്ടായിരുന്നു?
അന്നത്തെ സാഹചര്യവും കാലഘട്ടവും അങ്ങിനെ ചെയ്യിപ്പിച്ചതാണ്..

വീണ്ടുമൊരിക്കല്‍ക്കൂടി മയ്യഴിപ്പുഴയൊഴുകുമോ..?

പറയാനാകില്ല
********

ഇനി ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും... എനിക്ക് വയ്യ... ക്ഷീണിച്ചു...

 ഇസ്മായില്‍ ചെമ്മാടും ശ്രീജിത്ത് കൊണ്ടോട്ടിയും കെ.പി. രാമനുണ്ണിയോടൊപ്പം

ഷജീര്‍ മുണ്ടോളി കെ.പി. രാമനുണ്ണിയോടൊപ്പം

ഷബീര്‍ തിരിച്ചിലാന്‍ ബെന്യാമിനോടൊപ്പം

എം. മുകുന്ദനോടൊപ്പം തിരിച്ചിലാനും ശ്രീകുട്ടനും

ശ്രീജിത്ത് കൊണ്ടോട്ടി എം. മുകുന്ദനോടൊപ്പം

ഇസ്മായില്‍ ചെമ്മാട് എം. മുകുന്ദനോടൊപ്പം

പരിപാടി കഴിഞ്ഞ് എല്ലാവരും പോയിട്ടും ബ്ലോഗര്‍ ഗാനന്‍ ചേട്ടനും ചാന്ദ്നി ചേച്ചിയും മറ്റുപലരുമായി സംസാരിച്ചുകൊണ്ട് ഞങ്ങള്‍ അവിടെതന്നെ നിന്നു. ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുവന്നപ്പോള്‍ അത് ദയവായി പോകൂ എന്ന അഭ്യര്‍ഥനയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പതിനൊന്നരമണിയോടുകൂടി ഞങ്ങള്‍ ആ മധുരമൂറും ദിനത്തിന് വിരാമമിട്ടു. ശുഭരാത്രി നേര്‍ന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു... ഇനിയും കൂടാമെന്ന ഉറപ്പോടെ...

എല്ലാവര്‍ക്കും മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ നന്ദി. 


***************************************

*സംസാരിക്കുന്ന ഫോട്ടോസ് എടുത്തതിന്റെ കഷ്ടപ്പാട് ജിമ്മി ജോണിനും‍, ഷജീര്‍ മുണ്ടോളിക്കും, ശ്രീകുട്ടനും
*ലോഗോ ഉണ്ടാക്കിയതിന്റെ കഷ്ടപ്പാട്  ജെഫു ജൈലാഫിന്