Monday, February 21, 2011

നാട്ടിലേക്കുള്ള ആദ്യ യാത്ര

ഒരു റമളാന്‍ മാസം...അന്ന് നോമ്പ് 28 ആണ്. (നോമ്പ് കാലവും, ചൂടും ആയതിനാല്‍ 'ദെയര'യില്‍ താമസിക്കുന്ന എന്നെ 'അല്‍ ബര്‍ഷ'യിലുള്ള ഓഫീസില്‍ നിന്നും GM എന്നും എന്റെ താമസ സ്ഥലത്ത് കൊണ്ടുവിടുമായിരുന്നു. അന്ന് ദുബായില്‍ മെട്രോ ട്രെയിന്‍ പ്രവൃത്തനം ആരംഭിച്ചിട്ടില്ല) ആ ദിവസത്തെ യാത്രക്കിടയില്‍ പുള്ളി എന്നോട് 'പെരുന്നാളിന് നാട്ടില്‍ പോകുന്നുണ്ടോ?' എന്ന് ചോദിച്ചു.

പെരുന്നാളിനുള്ള പുതിയ വസ്ത്രങ്ങളൊക്കെയെടുത്ത് കൂട്ടുകാരുമൊത്തുള്ള ടൂര്‍ വരെ തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ അതെയെന്ന് പറഞ്ഞു. അതു വരേയില്ലാത്ത ഒരു മോഹം അപ്പോള്‍ മനസ്സിലേക്ക് കയറിവന്നു. മത്രമല്ല ഉപ്പയും, ഉമ്മയും, പെങ്ങളും, അളിയനും എല്ലാരും നാട്ടിലുണ്ട്താനും. ഞാന്‍ ടിക്കറ്റിനായുള്ള പരക്കം പാച്ചില്‍ ആരംഭിച്ചു. അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ഒരു വഴിക്കും കിട്ടാനില്ല.

അടുത്ത ദിവസം പരിചയത്തിലുള്ള ഒരു ട്രാവല്‍സില്‍ നിന്നും എന്നെ വിളിച്ചു. 'ഒരാള്‍ ഇപ്പോള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തിട്ടുണ്ട്, നോമ്പ് 30 ന് രാത്രി ഒരുമണിക്ക് ഫ്ലൈറ്റ്, പെരുന്നാള്‍ ദിവസം രാവിലെ ഏഴ്മണിക്ക് നാട്ടില്‍ ഇറങ്ങാം, എടുക്കട്ടെ?' ഒട്ടും അമാന്ദിക്കാതെ ഞാന്‍ എടുത്തുകൊള്ളാന്‍ പറഞ്ഞു. വൈകിട്ട് നോമ്പ് തുറന്ന്, ട്രാവല്‍സില്‍ പോയി ടിക്കറ്റ് വാങ്ങി തിരിച്ചുവരുംബോള്‍ തക്ബീര്‍ കേള്‍ക്കുന്നു. ദുബായ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി. ഞാനോ... ടിക്കറ്റ് മാത്രമേ കയ്യിലുള്ളൂ. കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ വാങ്ങിയ്ക്കും. ഒരു പിടിയുമില്ല.

എന്തൊക്കെയോ കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടി പെട്ടി നിറച്ചു. പെട്ടെന്നുള്ള യാത്രയായതിനാല്‍ സാധാരണ നാട്ടില്‍ പോകുന്നവര്‍ എടുക്കുന്ന മുന്‍കരുതലുകളായ താടി വളര്‍ത്തല്‍, ഈത്തപ്പഴം ബദാം ജ്യൂസ്, ആപ്പിള്‍ ഓറഞ്ജ് തീറ്റ എന്നിവയൊന്നും എടുക്കാന്‍ പറ്റിയില്ല. നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ടാവും താടി വളര്‍ത്തലും നാട്ടില്‍ പോക്കും തമ്മില്‍ എന്തു ബന്ധം എന്ന്. പറഞ്ഞുതരാം, ഒരു പക്ഷേ ഈ രഹസ്യങ്ങള്‍ പുറത്ത് വിട്ടതിന് പ്രവാസീ ബ്ലോഗര്‍മാര്‍ എന്നെ ഓടിച്ചിട്ടടിച്ചേക്കാം... എങ്കിലും സാരമില്ല.

*****

'നാട്ടില്‍ പോകുന്നതിന്റെ ഒരുമാസം മുന്നേ താടി വളര്‍ത്താന്‍ തുടങ്ങണം. നാട്ടില്‍ പോകുന്ന ദിവസമോ അല്ലെങ്കില്‍ തലേദിവസമോ താടി വടിച്ചുകളഞ്ഞാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. പിന്നെ പ്രത്യേകം പറയാനുള്ളത് അന്നെങ്കിലും ബാര്‍ബര്‍ ഷോപ്പില്‍ പോയി പത്തുരൂപ കൊടുക്കുക. സ്വന്തമായി വടിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവും.'

'അടുത്തത് ഈത്തപ്പഴം ജ്യൂസ് അല്ലെങ്കില്‍ ബദാം ജ്യൂസ്. മുഖം തുടുക്കാനും ഒരു പ്രസരിപ്പ് വരാനും ഒക്കെയാണെന്ന് പറയെപ്പെടുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞവര്‍ക്കാണ് ഇതിനോടുള്ള ആക്കറാന്തം കൂടുതല്‍.'

'പിന്നെയുള്ളത് ആപ്പിള്‍ തീറ്റയും ഓറഞ്ജ് തീറ്റയും. ആപ്പിള്‍ കവിള്‍ തുടുക്കാന്‍ സഹായിക്കും, ഓറഞ്ജ് ചുണ്ട് ചുവക്കാനും' എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്നത്. പരീക്ഷണം നടത്തി പരാചയപ്പെട്ടാല്‍ എന്നെ തെറിവിളിക്കാന്‍ വന്നേക്കരുത്, പറഞ്ഞേക്കാം... പ്രത്യേകം പറയാനുള്ള മറ്റൊരു കാര്യം ആപ്പിളും ഓറഞ്ജും സ്വന്തം കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെയ്ക്കുക. അല്ലെങ്കില്‍ ചുവക്കുന്നത് അടുത്ത് കിടക്കുനവന്റെ കവിളും ചുണ്ടുമായിരിക്കും.'

****

അങ്ങനെ ഇതൊന്നും ചെയ്യാന്‍ പറ്റാതെ ഉള്ള ഗ്ലാമര്‍ വച്ച്, ദുബായിലെ പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാത്രി യാത്രയായി. എന്റെ പെട്ടി തൂക്കാന്‍ കൊടുത്തപ്പോള്‍ അവര്‍ക്ക് തന്നെ നാണക്കേടായപോലെ തോന്നി. മൊത്തം 18 കിലോ. ഡ്യൂട്ടി ഫ്രീയില്‍ നിന്നും കുറച്ച് മിഠായി വാങ്ങിച്ചു, ഫ്ലൈറ്റില്‍ കയറി, വിന്‍ഡോ സീറ്റാണ് എനിക്ക് കിട്ടിയത്. അടുത്ത് മറ്റു രണ്ടുപേര്‍ വന്നിരുന്നു. അവരെ പരിചയപ്പെട്ടു. ഒരാള്‍ കോട്ടക്കല്‍, മറ്റേ ആള്‍ തിരൂര്‍. തിരൂര്‍ക്കാരന്‍ ചെറുപ്പക്കാരനായിരുന്നു. തന്റെ മകളെ ആദ്യമായി കാണാന്‍ പോകുന്ന ത്രില്ലിലായിരുന്നു അയാള്‍. മറ്റേ ആള്‍ക്ക് ഒരു 45 വയസ്സുകാണും, നല്ല ഭംഗിയായി താടി വളര്‍ത്തിയിട്ടുണ്ട്.

'ഇതില്‍ മറ്റതില്ലല്ലേ?' കോട്ടക്കല്‍ കാരന്‍ എന്നോട് ചോദിച്ചു.

'മറ്റതോ?' എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു.

കോട്ട: 'ആ മറ്റത്' അയാള്‍ കൈ കൊണ്ട് കുപ്പിയുടെ ആംഗ്യം കാണിച്ച് പറഞ്ഞു.

തിരൂര്‍ക്കാരനും ഞാനും ചിരിച്ചു.

ഞാന്‍: 'ഞാന്‍ വിചാരിച്ചു ഇത് ഈമാന്‍ താടിയാണെന്ന്. കള്ളത്താടിയും വച്ച് നടക്കാല്ലേ ആളെ പറ്റിക്കാന്‍'

കോട്ട: 'ഈമാനൊക്കെയുണ്ട് മോനേ... നാട്ടില്‍ നിന്നും വെള്ളമടിക്കൂല, ദുബായില്‍ നിന്നും വെള്ളമടിക്കൂല'

ഞാന്‍: 'അപ്പോ നിങ്ങള് ആകാശത്തുനിന്ന് മാത്രം വെള്ളമടിക്കുള്ളൂ അല്ലേ?

കോട്ട: 'അതാവുംബോള്‍ ആരും അറിയൂലല്ലോ...'

ഞാന്‍: 'ആ... ശരിയാ... ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് പടച്ചോന്റെ കണ്ണത്ര പോര'

അതും പറഞ്ഞ് ഞാനും തിരൂര്‍ക്കാരനും ഒരുമിച്ച് ചിരിച്ചപ്പോള്‍ അയാള്‍ ദേഷ്യം പിടിച്ച് മുഖം തിരിച്ചു.

ഞാന്‍: ദേഷ്യം പിടിക്കണ്ട, ഇപ്പൊ എന്താ വേണ്ടത്? എന്റെ കോട്ട ഇക്കാക്ക് വാങ്ങിതരണോ?

കോട്ട: 'അതിന് കിട്ടിയിട്ട് വേണ്ടേ... ഇത് ബ്രേക്ക്ഫാസ്റ്റ് ഫ്ലൈറ്റ് ആയതുകൊണ്ട് തരില്ല പോലും.'

കള്ളാ... അപ്പോ അന്വേഷണമൊക്കെ എപ്പഴേ കഴിഞ്ഞിരിക്കുന്നു

ഞാന്‍: 'നല്ലോരു പെരുന്നാള്‍ രാവല്ലേ ഇക്കാ... നമുക്കത് വേണ്ട'

അപ്പോള്‍ അയാളെന്നോട് ചിരിച്ചു. തിരൂര്‍ക്കാരന്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ എന്തൊക്കെയോ ചിന്തിച്ചിരിപ്പാണ്.

കോട്ട: 'രാവിലെ വീട്ടിലെത്തിയിട്ട് ഒരു കാര്യവുമില്ല, രാത്രി ആയിക്കിട്ടാനുള്ള ഒരു പാട്...ഹൊ...'

തിരൂര്‍ക്കാരന്‍ ശരിയാണെന്ന മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി

കോട്ട: 'ഇന്ന് കുടിശ്ശിക തീര്‍ക്കാനുള്ളതാ...' എന്ന് പറഞ്ഞ് അവര്‍ രണ്ടുപേരും ചിരിച്ചു.

ഏതോ കടം വീട്ടാനുള്ള കാര്യം ഇയാളെന്തിന് ഇത്രയും ആവേശത്തോടെ പറയുന്നതെന്ന് വിചാരിച്ച് അവരുടെ ചിരിയില്‍ പങ്കുചേരാന്‍ കഴിയാതിരുന്ന എന്നോട് അയാള്‍ ചോദിച്ചു..

'മോന്റെ കല്ല്യാണം കഴിഞ്ഞതാണോ?'

ഞാന്‍: 'ഇല്ല'

കോട്ട: 'ഈ പോക്കില്‍ കല്ല്യാണം കഴിക്കുന്നുണ്ടോ'

ഞാന്‍: 'ഇല്ല'

കോട്ട: 'എന്നാല്‍ പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് മനസ്സിലാവില്ല'

ഛെ... വൃത്തികെട്ടവന്‍... ഇതായിരുന്നോ ഇയാള്‍ പറഞ്ഞത്... ചുമ്മാ താടിയും വച്ച് നടക്കാ... കയ്യിലിരിപ്പ് മുഴുവന്‍ ബെടക്കാ...

ഞാന്‍ പിന്നെ അയാളോട് മിണ്ടാന്‍ പോയില്ല. ഒന്നാമത് നമ്മുടെ സ്റ്റാന്‍ഡേര്‍ഡിന് പറ്റിയ ആളല്ല, രണ്ടാമത് വെറുതേ ആളെ പറഞ്ഞ് കൊതിപ്പിച്ചിട്ട്... ഞാനാണെങ്കില്‍ ഈ പോക്കില്‍ കല്ല്യാണം കഴിക്കാനുള്ള പരിപാടിയുമില്ല. വീട്ടുകാര്‍ നിര്‍ബന്ധിക്കുമെന്ന പ്രതീക്ഷ തീരേയില്ല.

രാവിലെ ഏഴ്മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. എമിഗ്രേഷനിലേക്ക് പോയപ്പോള്‍ അവിടെ അപ്സര തിയറ്ററില്‍ മമ്മുക്കായുടെ പുതിയ പടം റിലീസാവുന്ന ദിവസത്തെ ഓര്‍മ്മിപ്പിക്കുന്ന തിരക്ക്. തീയറ്ററിലെ ഉന്തും തള്ളും മാത്രമില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ വിടുമോ... ശ്വാസം മുട്ടി ചാവുന്നത് വരെ തള്ളില്ലേ...

എമിഗ്രേഷന്‍ കഴിഞ്ഞ് ലഗേജ് വരുന്നതിനായുള്ള കാത്തിരിപ്പയിരുന്നു. ദോഷം പറയരുതല്ലോ... ഇത്രയും വേഗത്തില്‍ ലഗേജ് കിട്ടുന്ന വേറെ ഒരു എയര്‍പോര്‍ട്ട് ലോകത്തിലെവിടെയും കാണില്ല. അത് എന്റെ നാട്ടില്‍ തന്നെ ആയതില്‍ ഞാന്‍ അഭിമാനിച്ചു. പോലീസുകാരന്‍ അയാളുടെ ഭാര്യ പറഞ്ഞേല്‍പ്പിച്ച എന്തിനോവേണ്ടി എല്ലാ പെട്ടികളിലും തിരയുന്നതായിട്ടാണ് എനിയ്ക്ക് തോന്നിയത്. അഥവാ എന്റെ പെട്ടിയിലുണ്ടെങ്കിലോ... ഞാന്‍ പെട്ടി അങ്ങേര്‍ക്ക് നോക്കാന്‍ കൊടുത്തു. ഇതേതടാ ദരിദ്രവാസി എന്ന മട്ടില്‍ ഒരു പരിഹാസ ചിരിയും ചിരിച്ച് അങ്ങേര്‍ എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു.

'വേണെങ്കില്‍ മതി... പറഞ്ഞ സാധനം കിട്ടാഞ്ഞിട്ട് ഭാര്യയോട് വെറുതേ കിട്ടാന്‍ നില്‍ക്കേണ്ട, ഒരു 'ഡേ റ്റു ഡേ' മുഴുവന്‍ ഇതിനകത്തുണ്ട്, അവര്‍ക്കിതൊക്കെയാ ബ്രാന്റഡ് എന്നാര്‍ക്കാ അറിയാന്‍ പാടില്ലാത്തേ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ആവേശത്തോടെ ഉപ്പയെ വിളിച്ചു.

എയര്‍പോര്‍ട്ടിലേക്ക് 20 മിനുറ്റ് കഷ്ടി ദൂരമുള്ള എന്റെ വീട്ടില്‍ നിന്നും കിട്ടിയ മറുപടി അറിയണോ..?

'നീ അവിടെ നില്‍ക്ക്... ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങളങ്ങെത്താം...'

Saturday, February 19, 2011

ഇന്ന് ഫെബ്രുവരി 19

ഇന്ന് തിരിച്ചിലങ്ങാടിക്കാര്‍ക്ക് ആഘോഷദിവസമാണ്. തിരിച്ചിലങ്ങാടിക്കാര്‍ കുടുംബക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന 'പാലക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ' ഉല്‍സവമാണിന്ന്. 2 വയസ്സുമുതല്‍ 23 വയസ്സുവരെ ഞാന്‍ മുടങ്ങാതെ ആഘോഷിച്ചിരുന്ന ഉല്‍സവം.

ഇന്നെന്റെ കണ്ണില്‍ ദുബായിലെ തിരക്കേറിയ തെരുവോരങ്ങളില്ല, പകരം ശര്‍ക്കര ജിലേബിയുടേയും തട്ടു കടയില്‍ കോഴിമുട്ട പൊരിക്കുന്നതിന്റേയും മണമുള്ള ചെറിയ തിരക്കേറിയ തെരുവ്. മുന്നിലൂടെ പോകുന്ന ആഡംബര കാറുകള്‍ക്ക് പകരം പല നിറത്തില്‍ അടുക്കിവച്ചിരിക്കുന്ന കുഞ്ഞുകാറുകള്‍. പല നിറത്തിലുള്ള കുപ്പിവളകളും ആ കുപ്പി വളകള്‍ അണിയാന്‍ പല നിറത്തിലായി വന്നവരും. എന്റെ കാതില്‍ കാക്കാത്തിയുടെ തത്തയുടെ കുറുകലും മുച്ചീട്ട് കളിക്കാരന്റെ ആര്‍ത്തുവിളികളും കദീനയുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളും മാത്രം.

ഞാനിന്നെന്റെ ഗ്രാമത്തിലായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് എനിക്ക് ഉല്‍സവം നഷ്ടപ്പെടുന്നത്.

ബാല്യത്തില്‍ കളിപ്പാട്ടകടയിലെ ചേട്ടന്‍ വെള്ളമാവശ്യപ്പെട്ടാല്‍ ഓടിപ്പോയി എടുത്തുകൊടുക്കും, അതിന് സമ്മാനമായി എനിക്കൊരു ആപ്പിള്‍ ബലൂണ്‍ തരും. അതായിരിക്കും അന്ന് ആദ്യം കിട്ടുന്ന കളിപ്പാട്ടം. ബലൂണുമായി ചിരിച്ച് തിരിച്ച് വീട്ടില്‍ വരുംബോള്‍ ഉമ്മ പത്തോ ഇരുപതോ രൂപയെടുത്തുതരും. അതും കൊണ്ട് വീണ്ടും ഓടും അമ്പലപ്പറമ്പിലേക്ക്. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൂട്ടും.

എന്നിലെ കൗമാരക്കാരന് കളിപ്പാട്ടകാരന് വെള്ളം കൊണ്ടുകൊടുക്കാന്‍ എന്തോ ചമ്മല്‍ അനുഭവപ്പെട്ടു. ആ വര്‍ഷങ്ങളില്‍ കുപ്പിവളക്കടയ്ക്കരികില്‍ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു. കൂട്ടുകാരന്റെ പോളകമ്പനിയുടെ ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട മതിലില്‍ ഇരുന്ന് അമ്പലത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും രാജകീയമായി ഞങ്ങള്‍ വീക്ഷിച്ചിരുന്നതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

****

ഒരുനാള്‍ ഞാന്‍ വീണ്ടും തിരിച്ചെത്തും, അന്ന് ഞാന്‍ ആ കളിപ്പാട്ടകടയുടെ അടുത്ത് പോയി നില്‍ക്കും. ആ കടക്കാരന്‍ ഒരു പാത്രം എനിക്കെടുത്ത് തന്നിട്ട് ചോദിക്കും ' മോന്‍ കുറച്ച് വെള്ളം കൊണ്ടുതരുമോ' ഞാന്‍ ചിരിച്ച് ആ പാത്രം വാങ്ങിച്ച് നേരെ വീട്ടിലേക്കോടും. പൈപ്പിലെ വെള്ളമെടുക്കാതെ കിണറിലെ തണുത്തവെള്ളം അതില്‍ നിറയ്ക്കും. എന്നിട്ട് അത് കളിപ്പാട്ടകടക്കാരന് കൊടുക്കും. അയാള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ഒരു ആപ്പിള്‍ ബലൂണ്‍ എനിക്ക് തരും. അതുംകൊണ്ട് വീട്ടിലേക്കോടും...

എന്നിലെ യുവാവ് സമ്മതിക്കുമോ എന്നറിയില്ല.

Monday, February 14, 2011

സ്ഥിരം നമ്പര്‍

ഒരു മൂവന്തി നേരം അവളുടെ ഫോണ്‍ ശബ്ദിച്ചു. ആരെന്നറിയാതെ അവള്‍ ഫോണ്‍ എടുത്തു. അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹായ് മായാ... എന്തുപണിയാ കാണിച്ചത്? ഞാന്‍ എത്രനേരമായെന്നറിയോ ഇവിടെ കാത്തിരിക്കുന്നു'

'ഹലോ മിസ്റ്റര്‍, ഇത് മായ അല്ല, താങ്കള്‍ക്ക് നമ്പര്‍ തെറ്റിയെന്ന് തോനുന്നു.'

'ഓ.... സോറി....'

അവന്‍ ഫോണ്‍ ഉടനെ കട്ട് ചെയ്തു

ഉടനെ അവള്‍ക്കൊരു sms ലഭിച്ചു

'ശരിയാണ്, ഞാന്‍ ഡയല്‍ ചെയ്ത ഒരു നമ്പര്‍ മാറിപ്പോയതാണ്, ഫ്രണ്ടാണെന്ന് കരുതിയാണ് സംസാരിച്ചത്. ഞാന്‍ മോശമായി പെരുമാറിയെങ്കില്‍ ക്ഷമിക്കുക'

അവള്‍ അവന് മറുപടി അയച്ചു.

'അത് സാരമില്ല, താങ്കള്‍ മോശമായൊന്നും സംസാരിച്ചിട്ടുമില്ല'

പിന്നീട് അവളുടെ ഫോണ്‍ തുടരേ ശബ്ദിക്ക്യാന്‍ തുടങ്ങി... രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. അവള്‍ അതിനെ അവഗണിച്ചു...

ഏകാന്തതയുടെ അലസമായ ഒരു യാമത്തില്‍ അവള്‍ ആ ഫോണ്‍ എടുത്തു.
അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹലോ... ഞാന്‍ എത്രദിവസമായി വിളിയ്ക്കുന്നു. എന്താ ഫോണ്‍ എടുക്കാത്തേ?'

'ഒന്നുമില്ല'

'എന്തുചെയ്യുന്നു? പഠിയ്ക്കുകയാണോ?'

'അല്ല, ഞാന്‍ ഹൗസ് വൈഫാണ്'

'പക്ഷേ നിങ്ങളുടെ ശബ്ദം കേട്ടാല്‍ ചെറിയ കുട്ടിയാണെന്നേ തോന്നൂ...'

'എനിക്കത്രമാത്രം പ്രായമൊന്നും ആയിട്ടില്ല, 20 വയസ്സേയുള്ളൂ'

'അതേയോ... അപ്പോ കല്ല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിക്കാണില്ലല്ലോ?'

'ഇല്ല'

'ആട്ടേ... ഭര്‍ത്താവെന്തുചെയ്യുന്നു?'

'നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് തന്നെ, ഗള്‍ഫിലാണ്'

കുറച്ചു സമയം കൂടെ അവര്‍ സംസാരിച്ചു. പെട്ടെന്നവള്‍ ചോദിച്ചു

'എന്താ നിന്റെ ഉദ്ദേശം? സംസാരം മാത്രമാണോ... അതോ?'

'സംസാരത്തില്‍ മാത്രം എനിയ്ക്കും താല്‍പര്യമില്ല...'

'നിനക്കിന്ന് വരാമോ?'

'ഇന്നോ? ഇന്ന്....' ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.

'നാളെ പറ്റുമോ?'

'നാളെ വരാം'

'ഞാന്‍ പുറകിലെ വാതില്‍ തുറന്നിടാം... ഒരു പതിനൊന്ന് മണിയാകുംബോള്‍ വന്നാല്‍ മതി. വന്നാല്‍ എനിയ്ക്ക് ഒരു മിസ്സ്ഡ് കോള്‍ തന്നാല്‍ മതി, ഞാന്‍ പുറകിലെ വാതിലിനടുത്തോട്ട് വരാം'

'ശരി'

അവളവന് വിലാസവും വരേണ്ട രീതിയും പറഞ്ഞുകൊടുത്തു.

******

പതിനൊന്ന്മണി മുഴങ്ങിയതും അവന്റെ കോള്‍ വന്നു. അവള്‍ പുറകിലെ വാതില്‍ തുറന്ന് മൊബൈലിന്റെ വെളിച്ചം അവനെ കാണിച്ചു. അവന്‍ അവളുടെ അടുത്തെത്തി, അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, വാതില്‍ മെല്ലെയടച്ചു. ഇരുട്ടിലൂടെ അവര്‍ രണ്ടുപേരും മെല്ലെ ശബ്ദമുണ്ടാക്കാതെ നീങ്ങി.

പെട്ടെന്നാണ് ഡൈനിങ്ങ് ഹാളില്‍ വെളിച്ചം വന്നത്

' വാ.. വാ.. ഇരിയ്ക്ക്... ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു.' തീന്മേശയ്ക്ക് ചുറ്റിലുമിരിക്കുന്ന യുവാക്കളില്‍ ഒരാള്‍ പറഞ്ഞു.

അവന്‍ ആകെ ഭയപരവശനായി... തിരിച്ചോടാന്‍ ശ്രമിച്ചപ്പോഴേക്കും യുവാക്കള്‍ അവനെ പിടികൂടിയിരുന്നു.

' അങ്ങനങ്ങ് പോയാലോ അളിയാ... നല്ല അയക്കൂറ ബിരിയാണിയും കോഴിപൊരിച്ചതും ഒക്കെയുണ്ട്. നിനക്കായി പ്രത്യേകം ഉണ്ടാക്കിയതാ. നീ ഇന്നത്തെ നമ്മുടെ അഥിതിയല്ലേ...'

കൂട്ടത്തില്‍ ഒരാള്‍ അവനെ പിടിച്ചിരുത്തി, ബിരിയാണി വിളമ്പികൊടുത്ത്, കോഴിപൊരിച്ചത് പ്ലേറ്റില്‍ ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു

'നീ ലൈനടിക്കാന്‍ നോക്കിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ഭര്‍ത്താവാടാ ഞാന്‍, നീ വെറും പൊട്ടനായിപ്പോയല്ലോടാ... ഒരു പെണ്ണ് വിളിച്ചപ്പോഴേക്കും ഓടിവന്നിരിക്കുന്നു. ഇതൊക്കെ ഒരു പ്ലാനിംഗ് അല്ലേ... അത് മനസ്സിലായില്ലല്ലേ...? കഴിക്ക് കഴിക്ക്...‍'

അവന് ആ ബിരിയാണി കഴിക്കുക എന്നത് മുള്ളാണി ചവച്ചിറക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതായി കണ്ടു.

'നിനക്കറിയുമോ... നിങ്ങള്‍ ഞരമ്പ് രോഗികള്‍ കാരണം എത്ര കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന്? നിങ്ങള്‍ കിട്ടുന്ന നമ്പറുകളിലെല്ലാം വിളിച്ചുകൊണ്ടേയിരിക്കും, ഈ സമയം അവരുടെ ഗള്‍ഫില്‍നിന്നും വിളിക്കുന്ന ഭര്‍ത്താവ് കാണുന്നത് ഫോണ്‍ ബിസി. അവിടെ സംശയം വളരും. തലതിരിഞ്ഞുപോയ സ്ത്രീകളില്‍ പെട്ട ചെറിയൊരു ശതമാനം ഗള്‍ഫ് ഭാര്യമാരില്‍ അവര്‍ തങ്ങളുടെ ഭാര്യമാരേയും ഉള്‍പ്പെടുത്തും. പരസ്പരം മസസ്സിലാക്കുക പോയിട്ട് ശരിക്കൊന്ന് ഉള്ളുതുറന്ന് സംസാരിച്ചുകാണില്ല അവര്‍. അത്രയും സമയമേ അവര്‍ക്ക് ഒരുമിച്ച് കിട്ടിയിട്ടുണ്ടാവൂ... സത്യത്തില്‍ ഒരു തെറ്റും ചെയ്യാതെ തന്നെ അവര്‍ പിരിയും. നിന്റെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നീയെങ്ങനെ പ്രതികരിക്കും?'

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... 'ഇല്ല ചേട്ടാ... ഞാന്‍ ഇനി അങ്ങനെയൊന്നും ചെയ്യില്ല... അത്രയൊന്നും ഞാന്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ല.. ചേച്ചീ നിങ്ങളും എന്നോട് ക്ഷമിക്കണം'

'നീ കരയേണ്ട... നിനക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലക്കിതരുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് നിനക്ക് മനസ്സിലായെന്ന് തോനുന്നു'

'അതെ.. മനസ്സിലായി ചേട്ടാ... നിങ്ങള്‍ എന്നെ തല്ലുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു, ഇപ്പോ എനിക്കാ പേടിയില്ല. നിങ്ങളെന്നെ തല്ലിയാലും സന്തോഷത്തോടെ ഞാന്‍ കൊള്ളും'

'നിന്നെ തല്ലാനൊന്നും പോണില്ല, പക്ഷേ ചെറിയ ഒരു ശിക്ഷ തരാതെ നിന്നെ വിടുന്നതും ശരിയല്ല... ഉമ്മാ... ആ ജ്യൂസിങ്ങ് കൊണ്ടുവരൂ...'

ഉമ്മയുടെ കയ്യില്‍നിന്നും ജ്യൂസ് വാങ്ങി നീട്ടിയിട്ട് പറഞ്ഞൂ...

' ഇത് നല്ല ഒന്നാന്തരം ജ്യൂസാണ്, ആട്ടിന്‍ പാലില്‍ കാന്താരിമുളകും ആടലോടകവും അരച്ച് ചേര്‍ത്തത്... ഒറ്റവലിക്കങ്ങ് കുടിച്ചേ... ഇതാണ് മോനേ നിനക്കുള്ള പണി, ആട്ടിന്‍ പാലില്‍'

'ഇതിലും ഭേതം എന്റെ കയ്യോ കാലോ ഒടിച്ചിടുന്നതായിരുന്നു ചേട്ടാ...'
എന്ന് പറഞ്ഞ് അവനാ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു.... കൂടെ കുറേ വെള്ളവും കുടിച്ചു...

എല്ലാവരും ചിരിച്ച മുഖത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു...

'ചേട്ടാ... ഒരു കാര്യം ചോദിച്ചോട്ടേ...?'

'ചോദിക്ക്'

'ഇവിടുത്തെ ബാത്ത്റും എവിടെയാ?'

'എടീ... ഇങ്ങോട്ട് കൊണ്ടുവന്ന പോലെ കൈ പിടിച്ച് ആ ബാത്ത്റൂമില്‍ കൊണ്ടാക്ക്... കൈ അധികം അമര്‍ത്തിപിടിക്കല്ലേ... അവന്‍ അവിടെയൊക്കെ നാശമാക്കും'

(കൂട്ടച്ചിരി...)

Wednesday, February 9, 2011

ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.


ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.


അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.


നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.


എല്ലാരേം പരിചയപ്പേടുകയായിരുന്നു...


സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.


പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?


അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...


എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...


മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.


അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.


ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.


അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.


'ഇതായിക്കാ പാല്...'


ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു


ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?


ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?


അതല്ലെടീ... ഈ പാല്‍...?


അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...


നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.


അല്ലിക്കാ... മറായി ആരാ?


മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.


ഇക്ക കണ്ടിട്ടുണ്ടോ?


പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...


അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

*******

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....

Tuesday, February 8, 2011

നാല് നക്ഷത്രങ്ങള്‍

പുല്‍മൈതാനിയില്‍ ആകാശം കണ്ട് കിടക്കുംബോള്‍ കുറേ നക്ഷത്രങ്ങള്‍ എന്നെ നോക്കി കണ്‍ചിമ്മി. ഞാന്‍ സൂക്ഷിച്ചുനോക്കി... അതെ അവര്‍ എന്നോട് തന്നെയാണ് കണ്‍ചിമ്മി കാണിക്കുനത്. അതെ അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. ഞാന്‍ അവരുടെ സംസാരത്തിന്നായി ചെവിയോര്‍ത്തു.

അങ്ങോട്ട് മാറി നില്‍ക്ക്, നിങ്ങളവനെ കണ്ടതല്ലേ... ? അവന്‍ കൈകുഞ്ഞായിരിക്കുംബോള്‍ പോയതാ ഞാന്‍, എന്റെ കുട്ടിയെ ശരിക്കൊന്നു കാണട്ടേ ഞാന്‍...

അതേ... അതെന്റെ ഉമ്മാമയാണ്. ഞാന്‍ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള എന്റെ ഉമ്മാമ.

നീയിങ്ങ് മാറി നില്‍ക്ക് ആയിഷാ... ഞാനവനെ അധികമൊന്നും കണ്ടിട്ടില്ല.

ആ ശബ്ദം കേട്ടപ്പോഴാണ് ഞാന്‍ തൊട്ടുപുറകിലെ നക്ഷത്രത്തെ ശ്രദ്ദിച്ചത്. അതെ... അത് ഉപ്പാപ്പ തന്നെ. ഉപ്പാപ്പ തുടര്‍ന്നു

കുട്ടിയാവുംബോള്‍ കിടപ്പിലായ ഉപ്പാപ്പയുടെ അടുത്ത് വരാറുള്ള എന്റെ കുട്ടിയെ ഒന്നെടുത്ത് ഉമ്മവെക്കാന്‍ കൂടെ കഴിഞ്ഞിട്ടില്ലെനിക്ക്. ഞാനൊന്ന് കാണട്ടേ ആയിഷാ...

എന്നെ ഇത്രമാത്രം ഇഷ്ടമാണോ അവര്‍ക്ക്?

'വലിയ ആളായിരിക്കുന്നു...'

ഇതുവരെ കേട്ട ശബ്ദമല്ലല്ലോ അത്... അതെ അവര്‍ക്ക് മുന്‍പില്‍ മറ്റൊരു നക്ഷത്രംകൂടി ഞാന്‍ ശ്രദ്ദിച്ചു.

എന്റെ മകളുടെ മോനാ...

ആ നക്ഷത്രം ആരോടോ പറയുന്നതായി തോന്നി. അതെ... അത് വല്ല്യുപ്പ തന്നെ... ഓര്‍മ്മിക്കന്‍ ഒരു മുഖമില്ലെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ മറ്റൊരു നക്ഷത്രത്തെ പരതി... അതെ ഞാന്‍ കണ്ടു... ആ നക്ഷത്രം എന്നോട് വളരേ അടുത്തായിരുന്നു. വല്ലാതെ പ്രകാശിക്കുന്നുമുണ്ടായിരുന്നു. ഒന്നും പറയാതേയും ഇമവെട്ടാതേയും ആ നക്ഷത്രം എന്നെതന്നെ നോക്കികൊണ്ടിരുന്നു. കണ്‍നിറയെ കാണാന്‍ കഴിയാത്ത ഇളയ മകളുടെ മകനായ കുഞ്ഞുപേരക്കിടാവിനെ കണ്ടപ്പോള്‍ ആ നക്ഷത്രത്തിന്റെ കണ്ണ് നിറഞ്ഞുവോ?

അതാ... ഒരു കുഞ്ഞു നക്ഷത്രം പ്രകാശിച്ചുകൊണ്ട് എന്നിലേക്കടുത്തുവരുന്നു. ഏതോ ശക്തി പുറകോട്ട് വലിച്ചപോലെ ആ നക്ഷത്രം അവിടെ നിലയുറപ്പിച്ചു. അതെ... അത് ഷബുവാണ്. എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ കുഞ്ഞുപെങ്ങള്‍. പതിനൊന്നാം വയസ്സില്‍ ഞങ്ങളെ വിട്ടുപോയ ഷബു.

നീ ഭാഗ്യവതിയാണ് ഷബൂ... ഈ ലോകത്തിലെ കഴുകന്‍ കണ്ണുകള്‍ നിന്നില്‍ പതിയും മുംബ്ബേ നീ യാത്രയായി. കഴുകന്മാര്‍ പെരുകിയിരിക്കുന്നൂ ഷബൂ... അവര്‍ക്ക് സ്ഥലകാലബോധമില്ലാതായിരിക്കുന്നു. ജനങ്ങള്‍ സ്വാര്‍ഥരായിരിക്കുന്നു, പ്രതികരിക്കാത്തവരായിരിക്കുന്നു. സ്വന്തമെങ്കിലേ അവര്‍ പ്രതികരിക്കുള്ളൂ പോലും... നഷ്ടപ്പെട്ടിട്ട് പ്രതികരിച്ചിട്ടെന്ത് ഫലം... അല്ലേ ഷബു? നീ ഭാഗ്യവതിതന്നെ.

നാല് നക്ഷത്രങ്ങളും അവളിലേക്കടുത്തുവന്നു... അവര്‍ അവള്‍ക്ക് ഇടവും വലവും നിന്ന് എന്നോട് കണ്‍ചിമ്മികാണിച്ചു. എന്റെ ഷബുവിനേയും കൂട്ടി അവര്‍ യാത്രയായി.

എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. കണ്ണുകള്‍ അടക്കാനാവില്ലെനിക്ക്, കഴുകന്‍ കണ്ണുകള്‍ തുറന്നിരിക്കുന്ന കാലമത്രെയും....

Monday, February 7, 2011

'അന്ദ്രുക്ക'....


തിരിച്ചിലാന്‍ നിങ്ങള്‍ക്കിടയിലേക്കിറക്കിവിടുന്നൂ....... 'അന്ദ്രുക്ക'....



എന്റെ കൊച്ചങ്ങാടിയില്‍ ചെറിയ ചായക്കടയും കൂടെ കുറച്ച് പച്ചക്കറിയും കുറച്ച് പലവ്യഞ്ജനങ്ങളുമായി അന്ദ്രുക്ക എന്നും അവിടുണ്ടാവും. അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനാണെങ്കിലും കോമഡിക്ക് യാതൊരു പിശുക്കുമില്ല. അന്ദ്രുക്ക കൊമേഡിയനായിട്ടല്ല കെട്ടോ... മൂപ്പര് കാര്യം പറയുന്നത് മറ്റുള്ളവര്‍ക്ക് കോമഡിയായിരിക്കും.

അന്ദ്രുക്ക തനി കോഴിക്കോടനാണേ... നമ്മുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന പപ്പു ചേട്ടനും, ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മാമുക്കോയയും കോഴിക്കോടന്‍ ഭാഷയുടെ ബ്രാന്റ് അംബാസിഡര്‍മാരായുള്ളപ്പോള്‍ നിങ്ങള്‍ക്കിത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

'എന്നാടാ ഇജി ഞമ്മളെ അന്റെ ചേങ്ങായിമാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കണത്' എന്ന് അന്ദ്രുക്ക എന്നോട് ചോദിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. അന്ദ്രൂക്കാക്ക് ഒരു രൂപം കൊടുക്കാനുള്ള ശ്രമം പൂര്‍ത്തീകരിക്കാന്‍ ബോസ്സ് സമ്മതിക്കണ്ടേ. ബോസ്സിനറിയാം പണിയൊന്നുമില്ലാണ്ടെ ചുമ്മാ ഇരിപ്പാണെന്ന്. അപ്പോ എന്തേലും പണി തരണമല്ലോ, അമ്മയാണേ സത്യം എന്ന പടത്തില്‍ ജഗതി നിലത്ത് തുപ്പിയിട്ട് വൃത്തിയാക്കാന്‍ പറയുന്ന പോലെ. ജാമ്പവാന്റെ കാലത്ത് നടന്ന മീറ്റിംഗിലെ ടാര്‍ഗറ്റായിരിക്കും ബോസ്സിന്റെ പ്രശ്നം. ഈ മീറ്റിംഗ് കണ്ടുപിടിച്ചവനെ തല്ലി കൊല്ലണം. വെബ്സൈറ്റിന് ഹിറ്റ്സില്ല.. ഹിറ്റ്സില്ല എന്നതാണ് മൂപ്പരെ പരാതി... ഞാനിവിടെ ബ്ലോഗിന്റെ ഹിറ്റ്സ് കൂട്ടാനുള്ള ശ്രമത്തിലാണെന്ന് മൂപ്പരുണ്ടോ അറിയിണ്.

അവസാനമിതാ അന്ദ്രുക്കായ്ക്ക് മോക്ഷം കിട്ടിയിരിക്കുന്നു. അന്ദ്രൂക്കായുടെ രൂപം തട്ടിക്കൂട്ടിയതാണ്. ആര്‍ക്കെങ്കിലും ഒരു നല്ല രൂപം വരച്ചുതരാന്‍ തോന്നിയാല്‍ തീര്‍ച്ചയായും സ്വീകരിക്കുന്നതായിരിക്കും. തിരശ്ശീല ഉയരുന്നു...

Here we goo..... AnnnDrrruKKKaaa....

********************

അല്ല അന്ദ്രോ... എന്താ അന്റെ മോന്റെ നെലവാരം? അനക്കറ്യോ... ഓനിന്നലെ സിഗററ്റും വലിച്ച് അയിന്റെ പൊക ഇന്റെ മോത്തേക്ക് ഊതിക്കോണ്ടാ മുന്നില്‍കൂടെ നടന്ന് പോയത്.

അത്രല്ലെള്ളൊ.... ഓനിന്നലെ നാല് സോഡ ഒക്കത്ത് വച്ചോണ്ടാ ഇന്റെ മുന്നില്‍ക്കൂടെ പോയത്... അതറ്യോ ഐമുട്ട്യേ അനക്ക്....

************

അന്ദ്രുക്കാ... ഇങ്ങളെ മോന്‍ സൈക്കിളിന്റെ മോളില് കോഴിമുട്ടേം കൊണ്ട് പോവുംബോ കാറുമായിട്ട് ആക്സിഡന്റായി.

ഇന്റെ റബ്ബേ... ആ മുട്ട മുയുവനും പൊട്ടിച്ചോ ബലാല്?

********

അന്ദ്രുക്കായുടെ മകള്‍ കടയില്‍ വന്നിട്ട്

ഉപ്പാ.. ഉപ്പാ.. അളിങ്ങ്യാക്ക വന്ന്ക്ക്ണ്, ഉമ്മ ഇങ്ങളോട് എന്തെങ്കിലും കൂട്ടാന്‍ വെക്കാന്‍ വാങ്ങി തരാന് പറഞ്ഞ്ക്ക്ണ്.

അന്ദ്രുക്ക രണ്ട് കോഴിമുട്ട പൊട്ടിച്ച് കവറിലാക്കി കൊടുത്തിട്ട് പറഞ്ഞു

ഉമ്മനോട് പറഞ്ഞേക്ക് മോശാക്കണ്ടാന്ന്... ഡബിള്‍ ആംബ്ലേറ്റ് തന്നെ ആയിക്കോട്ടേ...

***********

അല്ല അന്ദ്രുക്കാ... ഇങ്ങളെ മോനെ പോലീസ് പിടിച്ചെന്ന് കേട്ടല്ലോ.. എന്താ കാര്യം?

അത് ഓനൊന്ന് ഭാര്യ വീട്ടില്‍ പോയതാ...

ഭാര്യവീട്ടില്‍ പോയതിന് പോയതിന് പോലീസ് പിടിക്കേ... ഇങ്ങളെന്താ അന്ദ്രുക്കാ ഈ പറയ്ണേ..?

ആട ഹിമാറേ... ഓന്‍ ഭാര്യവീട്ടില്‍ പോയതാ... പക്ഷേ ഭാര്യവീടാണെന്ന്ള്ള കാര്യം ഓര്‍മല്ല്യാണ്ടെ ഓന്‍ മതിലെട്ത്തങ്ങട്ട് ചാടി. ഇത് കണ്ട നാട്ടാര് അവിടെ സ്ഥിരായിട്ട് വരാറ്ള്ള കള്ളനാന്ന് വിചാരിച്ച് പിടിച്ച് പോലീസ് സ്റ്റേഷനിലാക്കി. അല്ലാണ്ടെ വേറെ കൊയപ്പൊന്നുണ്ടായിട്ടല്ലട്ടോ...

*********

അന്ദ്രോ... അന്നെ ഇന്നലെ ഹോസ്പിറ്റലില് അഡ്മിറ്റാക്കീന്ന് കേട്ടല്ലോ... എന്തേ പറ്റീ?

ഒന്നും പറ്യണ്ട ഐമുട്ട്യേ... വയറ്റുന്നോക്ക് പിടിച്ചതാ...

വയറ്റുന്നോക്ക് പിടിച്ചിട്ട് ഹൊസ്പിറ്റലില് അഡ്മിറ്റാവേ?

നിക്ക്, പറഞ്ഞേരാം... വയറ്റുന്നോക്ക് പിടിച്ചപ്പോ ഞമ്മള് മോനെ വിളിച്ച് പറഞ്ഞ് ഇത് നിക്കാന്ള്ള രണ്ട് ഗുളിക വേടിച്ചൊണ്ടരാന്‍. ഓനോന്റെ ചങ്ങായിമാരോട് വര്‍ത്താനം പറഞ്ഞ് നിന്ന് വാങ്ങ്യ ഗുളിക വയറ്റീന്ന് പോവാന്ള്ളതെന്നെ. പെട്ടെന്ന് നിക്കാന്‍ വേണ്ടി ഞമ്മള് രണ്ടും അപ്പോതന്നെ കുടിച്ച്. പിന്നെത്തെ കാര്യം പറയണ്ടല്ലോ ഐമുട്ട്യേ... നാല് കുപ്പി ഗ്ലൂക്കോസാ ആ ഹിമാറ് കാരണം ഞമ്മക്ക് കേറ്റ്യത്.

***********

അന്ദ്രോ... അന്റെ ചെറിയോന്‍ സ്കൂളില് പോക്ക് നിര്‍ത്ത്യോ?

ഓന് ഇഞ്ഞും സ്കൂളിപ്പോയാല് മൂത്രപ്പൊരന്റെ അവിടെ ഒരു മൂന്ന് സെന്റ് സ്ഥലം എഴുതികൊടുക്കണ്ട്യേരും എന്ന് മാഷ് പറഞ്ഞ്. അത്രേം കൊല്ലത്തെ സര്‍വീസായല്ലോ ഓന്‍ക്കവടെ. മൂത്രപ്പൊരന്റെ അവടെ ആയതോണ്ട് ഞമ്മള് ഓനോട് പറഞ്ഞ് നിര്‍ത്തിക്കോളാന്‍. സ്ഥലം കിട്ടീട്ട് കാര്യല്ല്യല്ലോ... വെല കിട്ടൂലല്ലോ...

******

ഒരു ദിവസം രാത്രി മൂത്രമൊഴിക്കാന് പുറത്തിറങ്ങിയ അന്ദ്രുക്ക കാര്യം സാധിച്ചുകൊണ്ടിരിക്കുംബോള് ഒരു നിഴല് പെട്ടെന്ന് മുന്നിലൂടെ പോയി.

അന്ദ്രൂക്ക പെട്ടെന്ന് തന്നെ ഭാര്യയോട്

'എടീ കദീസോ... ആ മൂളീം വെള്ളോം ഇങ്ങോട്ടെട്ത്തോ... വിജാരിച്ചതല്ല പോയത്.

******

അന്റെ മോന്റെ കല്ല്യാണ പിറ്റേന്നന്നെ പൊരേല്‍ന്ന് ഒച്ചേം വിളീം ഒക്കെ കേട്ടല്ലോ അന്ദ്രോ... പുതിയ മരോള് മോനെ തേമ്പ്യോ?

ഇന്റെ കരച്ചിലാ ഐമുട്ട്യേ ഇജി കേട്ടത്... ഇന്റെ മോന്‍ ആദ്യരാത്രീം കഴിഞ്ഞ് രാവിലെ തന്നെ 'ഇത്രേം നല്ലൊരു പരിപാടിണ്ടായിട്ട് ഇപ്പളാല്ലേ തന്തേ കെട്ടിച്ച് തര്ണത്' എന്നും ചോദിച്ചൊരു ചൗട്ടാണ് നെഞ്ഞത്ത്. ആ... ഇഞി ഒരു ചൗട്ടും കൂടി കിട്ടാന്ണ്ട്....

അതെന്തിനാ അന്ദ്രോ?

ഈ പുതുമോടിയൊക്കെ കയ്യുംബോ 'ഈ മാരണത്തിനേയാണല്ലോ കള്ള തന്തേ ഇന്റെ തലേല് കെട്ടി വച്ചത്' എന്ന് ചോദിച്ചിട്ട്. മൂത്തോന്റേട്ത്ത്ന്ന് നേരത്തെ കിട്ട്യതാണ് ഈ രണ്ട് ചൗട്ടും....

**********

അന്ദ്രൂക്കാ... ഇങ്ങളെന്താന്ന് പള്ളീ പോവാത്തത്?

അത് മോനേ... ഇനിയ്ക്ക് പടച്ചോനെ ഭയങ്കര പേട്യാണ്, പള്ളീലൊക്കെ എപ്പളും പടച്ചോന്ണ്ടാവൂലേ... അതോണ്ട് പള്ളീകേറുംബളേ ഞമ്മളെ മുട്ടുംകാല് ബെല്ലടിക്കാന്‍ തുടങ്ങും... നിസ്കരിക്കൂലെങ്കിലും ഞമ്മക്ക് പടച്ചോനെ വല്ല്യ കാര്യട്ടോ...

**************

ജീപ്പില്‍ മൈക്ക് വച്ച് അനൗണ്‍സ്മെന്റ് നടക്കുന്നു

'ലോക മുസ്ലീംഗളുടെ ആത്മീയ നേതാവ് ........ മുസ്ലിയാര്‍ പങ്കെടുക്കുന്ന...

ഇതുകേട്ട അന്ദ്രുക്ക അപ്പൊതന്നെ ജീപ്പിന് കൈ കാണിച്ചു നിര്‍ത്തി...

'പൊന്നാര മക്കളേ... ആ ലോക മുസ്ലീംഗളില്‍നിന്ന് ഇന്നെ അങ്ങട്ട് ഒയിവാക്കിക്കാളിട്ടോ...'

Sunday, February 6, 2011

കള്ളന്‍... കള്ളന്‍...

സൂര്യന്‍ ഇരുട്ടില്‍ ഒളിക്കാന്‍ തുടങ്ങുന്ന സമയം കളി കഴിഞ്ഞ് വിയര്‍പ്പ് ഉണങ്ങാന്‍ എല്ലാരും കൂടെ കത്തിയടിച്ചും കളിയെ വിശകലനം ചെയ്തും ഇരിക്കുംബോഴാണ് 'ഓടിവരീ... കള്ളന്‍ കള്ളന്‍' എന്ന അലര്‍ച്ച കേള്‍ക്കുന്നത്. ശബ്ദം കേട്ട ദിശയിലേക്ക് എല്ലാരുംകൂടെ ഓടി. ഭര്‍ത്താവ് ഗള്‍ഫിലുള്ള, മകനോടൊപ്പം വീട്ടില്‍ താമസിക്കുന്ന ഒരു ഇത്തായുടെ വീട്ടിലാണ് കള്ളന്‍ കയറിയിരിക്കുന്നതെന്ന് മനസ്സിലായി.

ഓടിചെന്നപ്പോള്‍ കണ്ടത് വാതില്‍ തള്ളി അകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന കള്ളനും അകത്തുനിന്നും വാതില്‍ അമര്‍ത്തിപിടിച്ച് അലറി വിളിക്കുന്ന വീട്ടുകാരിയും. ഞങ്ങളെ കണ്ട് ഓടാന് ശ്രമിച്ച കള്ളന് പെട്ടെന്ന് തന്നെ പിടിയിലായി. കുറ്റി മുടി, ഉറച്ച ശരീരം, ഇരുനിറം, ശരീരത്തോടൊട്ടിനില്‍ക്കുന്ന ടീ ഷര്‍ട്ടും കള്ളിമുണ്ടും വേഷം. നല്ല ഉഗ്രന്‍ കള്ളന്‍, അടി കുറച്ച് താങ്ങാനുള്ള ശേഷിയുണ്ട്. ചോര തിളക്കുന്ന ഇരുപതുകാര്‍ക്ക്കയറി മേയാന്‍ മാത്രമുണ്ട്.

ആമുഖമൊന്നുമില്ലതെ കോപ്ലിയുടെ വക അടി ഉത്ഘാടനം തുടങ്ങി. എല്ലാവരും ഓരോ അവസരത്തിനായി കാത്തുനില്ക്കുകയാണ്, ഓസിക്കുത്ത് കുത്താന്‍. ഓസിക്കുത്തെന്ന് പറഞ്ഞാല്‍ അറിയാമല്ലോ... തിരിച്ചുകിട്ടില്ല എന്ന ഉറപ്പോടെ കുത്തുന്നത്. (ഓസിക്കുത്ത് കുത്തുന്നവരോട് പറയാനുള്ളത്... ഓസിയാണെന്ന് കരുതി അധികം കുത്തരുത്. വല്ലാതെ വേദനിപ്പിച്ച ആളുടെ മുഖം അവന്‍ നോട്ട് ചെയ്ത് വച്ചാല്‍ എപ്പോ വേണമെങ്കിലും പണികിട്ടാന്‍ സാധ്യതയുണ്ട്)

ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന വാശിയോടെ 'മസാല' കള്ളനെ കഴുത്തിലൂടെ ഒരുകയ്യിട്ട് വരിഞ്ഞ് മുറുക്കി പിടിച്ച് ഒരു മുഷ്ടി ചുരുട്ടി കള്ളന്റെ മുഖത്തിനു നേരെ വച്ചിട്ട് ചോദിക്കുകയാണ് ' പറയെടാ... നീ എന്തിനാ വന്നത്?'. കള്ളന് പറയാന് പോയിട്ട് ശ്വാസമെടുക്കാന്‍ പോലും അവന്റെ പിടുത്തം കാരണം പറ്റുന്നില്ല. ശ്വാസമേടുക്കാന്‍ മസാല അവനെ വിടുന്ന സമയത്ത് ഞാനും കോപ്ലിയും ഇടക്കിടെ ഓരോന്ന് പൊട്ടിക്കും.

കോപ്ലിക്കാണെങ്കില്‍ അടിയുണ്ടാക്കാന്‍ ഭയങ്കര താല്‍പര്യമാണ്. അങ്ങാടിയിലെ പല വലിയ വഴക്കുകളും കാണികളെ നിരാശപ്പെടുത്തി അടിയുണ്ടാവാതെ ഡയലോഗില്‍ മത്രം ഒതുങ്ങുംബോള്‍ ഡയലോഗ് ഇല്ലാതെ അപ്രതീക്ഷിതമായ അടികളാണ് കോപ്ലിയുടെ സ്റ്റൈല്‍. ആ കോപ്ലിയുടെ കയ്യിലേക്ക് കള്ളനെ വിട്ടുകൊടുക്കാതിരിക്കുകയാണ് മസാല. അവനറിയാം കോപ്ലിയുടെ കയ്യില് കിട്ടിയാല് പിന്നെ കള്ളന്റെ ഹോസ്പിറ്റല്‍ ചിലവുകൂടെ കൊടുക്കേണ്ടി വരുമെന്ന്.

അതിനിടയില്‍ ആരോ പോലീസിനെ വിളിച്ചു. ഓസിക്കുത്തിനായി വരിയില്‍ നിന്ന പാവം ഓസന്മാരെ നിരാശരാക്കികൊണ്ട് പോലീസ് ജീപ്പെത്തി. പോലീസ് ജീപ്പിലേക്ക് 'ചോട്ട മുംബൈ' പടത്തില്‍ ബിജുക്കുട്ടന്‍ കയറിയതിനേക്കാള്‍ ഉത്സാഹത്തോടെയാണ് കള്ളന്‍ കയറിയത്. നാട്ടുകാര്‍ പെരുമാറിയാല്‍ പിന്നെ പോലീസ് തൊടില്ലെന്നവനറിയാമായിരിക്കും.. മാത്രമല്ല കഴിക്കാനും വല്ലതും കിട്ടും.

ആ ദിവസം അങ്ങനെ കടന്നുപോയി. കള്ളനെ സാഹസികമായി പിടിച്ച യുവ രക്തങ്ങളെ ഏവരാലും പ്രശംസിക്കപ്പെട്ടു.

പിറ്റേദിവസം കളിക്കാന്‍ പോകുന്ന ഞങ്ങളോട് അവിടുത്തെ ഇത്താമാരെല്ലാം കൂടിനിന്ന് ഭയങ്കര ചീത്ത. 'എടാ... നിങ്ങള്‍ക്കൊക്കെ പടച്ചോന്റെ അടുത്തുനിന്ന് ശാപം കിട്ടും, എന്ത് അടിയാ നിങ്ങളെല്ലാരും കൂടെ ആ പാവത്തിനെ അടിച്ചത്?'

ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മ തലേദിവസത്തേക്ക് റിവൈന്റ് അടിച്ചു. ' ഓന്റെ നാഭിക്ക് ചവിട്ടെടാ... ഓന്റെ കണ്ണ് കുത്തിപ്പൊട്ടിക്കെടാ... രണ്ടെണ്ണം കൂടെ കൊടുക്കെടാ ഓന്‍ക്ക്... ' എന്നൊക്കെ തലേദിവസം ഇന്‍സ്റ്റ്രക്ഷന്‍സ് നല്‍കികൊണ്ടിരുന്നവരെങ്ങനെ ഇത്ര പെട്ടെന്ന് ഞങ്ങള്‍ക്കെതിരെയായി?

ചോദിക്കേണ്ടി വന്നില്ല... അവര്‍ തന്നെ പറയുന്നുണ്ടായിരുന്നു, ' മാനസിക രോഗിയായ ആ ചെക്കനെ നിങ്ങളെല്ലാരും കൂടെ കൊല്ലാനാക്കിയില്ലെടാ?... ഓന്റെ ഉപ്പ ഇന്നലെ പോലീസ് സ്റ്റേഷനില്‍ വന്ന് കരഞ്ഞു പോയി ചെക്കന്റെ കോലം കണ്ടിട്ട്, ഇന്റെ മോനെ ഇങ്ങനെ ആക്കിയോരോട് പടച്ചോന്‍ ചോദിച്ചോളും എന്ന് പറഞ്ഞിട്ടാ പാവം ഓനേം കൂട്ടിപ്പോയത്.'

തലേദിവസത്തെ ഹീറോസ് പിറ്റേദിവസം വില്ലന്മാരായി. ഞങ്ങളെല്ലാവര്‍ക്കും അത് സങ്കടവുമായി. കൂടെ ഉണ്ടായിരുന്നവരും ഞങ്ങള്ക്കെതിരെ തിരിഞ്ഞു. പോയി മാപ്പ് ചോദിക്കാനുള്ള ധൈര്യം വന്നില്ല. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം.

അതിന് ശേഷം എവിടെയെങ്കിലും കള്ളനേയോ പോക്കറ്റടിക്കാരനേയോ പിടിച്ചാലും ആ മുഖമൊന്ന് കാണും എന്നല്ലതെ ഒന്നും ചെയ്യാറില്ല. അടിയുണ്ടാക്കാനും അടി കാണാനുമുള്ള എല്ലാവരുടേയും താല്‍പര്യം ആ ഒരു സംഭവത്തോടെ അവസാനിച്ചു.

Tuesday, February 1, 2011

ബാച്ച്ലര്‍ ലൈഫ് - ഭാഗം 3

രണ്ട് കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലെ അവീര്‍ ഫ്രൂട്ട്സ് & വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടുകയാണ്.

എടാ ഹബീബേ...

എടാ മന്‍സൂറേ...

എനിക്കങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല, എത്ര നാളായെടാ കണ്ടിട്ട്...

എനിക്കും അളിയാ... പത്താം ക്ലാസ്സ് കഴിഞ്ഞ ശേഷം ഇപ്പഴാടാ കാണുന്നത്.

അല്ല, നീയെന്താ ഇവിടെ?

എടാ... എനിക്കിവിടാ പണി, ജമാല്‍ ട്രേഡിംഗില്‍...

ജമാല്‍ ട്രേഡിംഗിലോ... എനിക്കും അവിടെതന്നാ പണി.

തന്നേ... നമ്മള് രണ്ട്പേരും ഒരേ കമ്പനിയിലായിട്ടും ഇതുവരെ കണ്ടില്ലല്ലോടാ...

അതിന് നീ വന്നിട്ട് എത്രയായി?

ഞാന്‍ വന്നിട്ട് മൂന്ന് മാസായിട്ടുള്ളൂ... നീയോ?

ഞാന്‍ വന്നിട്ട് രണ്ട് വര്‍ഷായെടാ... അല്ല... നീ എവിടാ താമസം?

ഞാന്‍ അവീര്‍ ലേബര്‍ കാമ്പില്‍

ഞാനും അവീര്‍ ലേബര്‍ കാമ്പില്‍ തന്നാടാ... ഏതാ ബ്ലൊക്ക്?

D Block, റൂം 212...

എടാ... ഞാനും അതേ റൂമില്‍ തന്നാ...

ഏ... നിന്റെ ഡ്യൂട്ടി ടൈം എപ്പഴാ?

രാവിലെ നാല്മണിമുതല്‍ വൈകിട്ട് നാല്മണി വരെ. നിന്റെതോ?

എന്റേത് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി ഒരുമണി വരെ.

ഞാന്‍ പണിക്ക് പോകുമ്പോ കട്ടിലിന്റെ മോളില്‍ മൂടിപ്പുതച്ച് കിടക്കുന്നത് നീയായിരുന്നോടാ ഹബീബേ?...

ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ താഴേയും മുകളിലുമായിട്ട് കിടന്നിട്ട് നമ്മളിതുവരെ കണ്ടില്ലല്ലോ മന്‍സൂറേ...

****************

ഇതാണ് കമ്പനി അക്കമഡേഷന്റെ അവസ്ഥ. മാസങ്ങള്‍ കൂടെ താമസിച്ചിട്ടും പരസ്പരം കാണാത്തവരുണ്ടാവും അവിടെ. അവിടെ പേടിക്കേണ്ടത് റൂമിലെ സീനിയര്‍ മെംബേര്‍സിനേയാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്ന സീനിയര്‍ റൂമിലെ പുതിയ പയ്യന്‍ ഭക്ഷണം കഴിക്കുംബോള്‍ പപ്പടം പൊടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നുപോയി.

'ഇങ്ങനെയാണോടാ പപ്പടം പൊട്ടിക്കുന്നത്? പുറത്ത് പോടാ...'

ഇതായിരുന്നു സീനിയറിന്റെ പ്രതികരണം. ഒരു പപ്പടം പൊട്ടിച്ചെന്ന തെറ്റേ പാവം ചെയ്തിട്ടുള്ളൂ...

പിന്നെ അങ്ങനാ പപ്പടം പോട്ടിക്കണ്ടേയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ കരണത്തിട്ട് പൊട്ടിച്ചായിരിക്കും കാണിച്ചുതരുന്നത്.

പക്ഷേ നാട്ടിലെപോലെയല്ല കെട്ടോ... ഇവിടെ അടിയുണ്ടാക്കാന്‍ എല്ലാര്‍ക്കും പേടിയാണ്. കാരണം ചോര വന്നാല്‍ ക്രിമിനല്‍ കേസാക്കി അകത്ത് കൊണ്ടിടും. അതുകൊണ്ട് അടിയുണ്ടാക്കുംബോള്‍ ചോര വരാണ്ടെ നോക്കണം. (പരീക്ഷണം എന്റെ മേല്‍ തന്നെ ആവരുതേ...)

**********

എന്റെ സഹമുറിയന് ഉറക്കത്തില്‍ സംസാരിക്കുന്ന സ്വഭാവമുണ്ട്. ഉറക്കം കിട്ടാത്ത രാത്രികളില്‍ ഞാന്‍ ഈ സംസാരം കേട്ടിരിക്കും. മിക്കവാറും അന്ന് പകല്‍ തെറിപറഞ്ഞ മേലുദ്ദ്യോഗസ്ഥരെ തെറി പറയുകയായിരിക്കും ആശാന്‍.
ഒരു രാത്രി കേട്ടത്..

'വെട്ടിക്കള.. അവന്റെ രണ്ട് കാലും കയ്യും വെട്ടിക്കള... പക്ഷേ ചോര വരാണ്ടെ നോക്കണം... ചോര വന്നാല്‍ പ്രശ്നാവും'

സാധാരണക്കാരന്റെ സന്തോഷവും പ്രതികരണവും എല്ലാം സ്വപ്നത്തില്‍ മാത്രേ ഉള്ളൂ... അല്ലേ?

*************

ഞാന്‍ ആദ്യമായി ബാച്ച്ലര്‍ ലൈഫിന്റെ രസമറിയുന്നത് ബംഗളൂരുവില്‍ വച്ചാണ്. പഠിക്കുന്നതും, ജോലി നോക്കുന്നതുമായ ഒരുപറ്റം യുവാക്കള്‍. എല്ലാരും സമപ്രായക്കാര്‍. പലരും എന്നെപ്പോലെ തന്നെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമുള്ളവര്‍. പഴ്സില്‍ കനം കൂട്ടാന്‍ വിസിറ്റിംഗ് കാര്‍ടല്ലാതെ മറ്റൊന്നും ഇല്ലാത്തവര്‍. പട്ടിണിയും പരവെട്ടവുമായി കഴിഞ്ഞ ആ ലൈഫാണ് ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ചത്. എല്ലാരും ഒരേപോലെ ആണെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാവില്ലല്ലോ. ലാല്‍ബാഗില്‍ ഫ്ലവര്‍ഷോ നടക്കുംബോള്‍ അവിടെ വന്ന കളേര്‍സിന്റെ പിന്നാലെ പോകലായിരുന്നു പ്രധാന ജോലി.

രണ്ട് മുറിയിലായി പത്ത് പേര്‍, താഴെ പഠാണി തെരുവ്. താഴേനിലയില്‍ ഞങ്ങളുടെ റൂമിന്റെ ഓണറായ പഠാണി സഹോദരനും കുടുംബവും. അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു ഞങ്ങളെ. ഒരു കാര്യത്തിലേ അവര്‍ക്ക് ഞങ്ങളോട് പരാതിയുണ്ടായിരുന്നുള്ളൂ... 'നിങ്ങളെന്നും കുളിക്കും'. അതാണവരുടെ പരാതി.

രണ്ട് മാസമേ ആ ലൈഫ് ആസ്വദിക്കാന്‍ പറ്റിയുള്ളൂ. അപ്പോഴേക്കും നാട്ടില്‍ തന്നെ ജോലികിട്ടി തിരിച്ചുവന്നു. നാട്ടില്‍ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രണയവും അന്നുണ്ടായിരുന്നു. ആ പ്രണയം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ഒളിച്ചോടി. എന്റേതായി ആരുമില്ലാത്ത നഗരത്തിലേക്ക്.

************
ഞാനും തിരിച്ചുപോകും എന്റെ നാട്ടിലേക്ക്. വിശ്രമിക്കാന്‍ അവിടെയെത്തണമെനിക്ക്. എന്റെ മഹല്ലില്‍, എന്റെ നാട്ടുകാരോടൊപ്പം. വെള്ളിയാഴ്ച്ച എന്റെ അടുത്തേക്ക് വരുന്നവരെ അടുത്ത് കിടക്കുന്നവന് ചൂണ്ടികാണിച്ചുകൊടുത്ത് പറയണം അവരെന്നെ കാണാന്‍ വരുന്നവരാണെന്ന്.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം2