Thursday, October 20, 2011

'പാഷന്‍' ഫ്രൂട്ട്സ്


ജൂണ്‍ 23ന് നാട്ടില്‍ എത്തി, ഒന്ന് ഫ്രഷ്ഷായി തൊടിയിലൊക്കെ ഇറങ്ങി നടക്കുംബോള്‍ വീടിന്റെ പുറകുവശത്ത് ധാരാളം പാഷന്‍ ഫ്രൂട്ടുകള്‍ താഴെവീണുകിടക്കുന്നു. പരതിയപ്പോള്‍ അടുത്തുള്ള പൊഡുണ്ണി മരത്തില്‍ പാതി ഉണങ്ങിയ വള്ളിയും വാടിതുടങ്ങിയ പാഷന്‍ഫ്രൂട്ടുകളും കണ്ടു. വിറകുപുരക്കരികില്‍നിന്നും തുടങ്ങുന്ന വള്ളി ആരോ മനോഹരമായി മുറിച്ചിട്ടിരിക്കുന്നു. 'ഇതാരാ വെട്ടിമുറിച്ചത്?' എന്ന എന്റെ ചോദ്യത്തിന് 'ആ ഓമക്കായന്റെ വള്ളി ഞാനാ വെട്ടിയത്' എന്ന ഉപ്പയുടെ മറുപടിയാണ് കിട്ടിയത്. 27 വര്‍ഷത്തെ പ്രവാസത്തിനിടയില്‍ ഓമക്കായയും, പാഷന്‍ ഫ്രൂട്ടും തിരിച്ചറിയാനായില്ല എന്നതില്‍ ഉപ്പയെ കുറ്റം പറയാനാകില്ലല്ലോ... എന്നാലും കുട്ടിക്കാലത്ത് നാട്ടിലെല്ലാം നടന്ന് ശേഖരിച്ച് ആര്‍ത്തിയോടെ തിന്നിരുന്ന പാഷന്‍ ഫ്രൂട്ട് എന്റെ വീട്ടില്‍ ഉണ്ടായിട്ട് അതിലൊരെണംപോലും പഞ്ചസാരയുംചേര്‍ത്ത് കഴിക്കാനായില്ലല്ലോ എന്ന സങ്കടം തീരുന്നില്ല. 


 നാട്ടില്‍ വന്ന ഞങ്ങളെ കാണാന്‍ വന്ന അവല്‍വാസികളെല്ലാം പറയാന്‍ മറക്കാതിരുന്ന ഒന്നായിരുന്നു.. 'ഇപ്രാവശ്യം ഇങ്ങളെ മാവ് എത്രാ കായിച്ചത് ! എമ്പാടും മാങ്ങണ്ടേനി.. സ്കൂളില്‍ പോണ കുട്ട്യേള്‍ക്കെല്ലാം എറിഞ്ഞ് തള്ളിടലേനി പണി'

കുട്ടികളെല്ലാം ഇപ്പോഴും മാങ്ങക്കെറിയുന്നുണ്ടെന്നതില്‍ ഞാന്‍ സന്തോഷിച്ചു. നല്ല കോമാങ്ങയാണ്. പച്ചയും, ചെനച്ചതും കഴിക്കാന്‍ നല്ല രസമാണ്. മാവിനരികില്‍ ചെന്ന് ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരെണ്ണം പോലും കാണാന്‍ സാധിച്ചില്ല. എളാമ (ഉമ്മയുടെ അനുജത്തി) ഞങ്ങള്‍ക്കുവേണ്ടി ഉപ്പിലിട്ടുവച്ച കോമാങ്ങ കഴിക്കുംബോഴും 'ഒരെണ്ണം തരുമോ മാവേ?' എന്ന ചോദ്യമായിരുന്നു മനസ്സില്‍.

അവിടുന്ന് എത്ര ദിവസം കഴിഞ്ഞിട്ടാണെന്നോര്‍മ്മയില്ല, ഒരു ദിവസം മാവിനരികില്‍ ചെന്നപ്പോള്‍ താഴെവീണുകിടക്കുന്നു ഒരു പഴുത്ത കോമാങ്ങ. എന്റെ ചോദ്യം മാവ് കേട്ടുവോ? കേട്ടുകാണും. മാങ്ങയുമായി അടുക്കളയില്‍ ചെന്നപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം. പങ്കുവച്ചുകഴിഞ്ഞപ്പോള്‍ ചെറിയ കഷണങ്ങളേ കിട്ടിയുള്ളൂ എങ്കിലും എല്ലാവരും തൃപ്തരായിരുന്നു.


ഇക്കായുടെ കല്ല്യാണത്തിന്, ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തലിടാന്‍ വേണ്ടി ഉപ്പ മുറിച്ചതായിരുന്നു അരിനെല്ലിക്കയുടെ മരം. അത് വീണ്ടും വളര്‍ന്ന് കായ്ചത് ഈ വര്‍ഷമാണ്. ഒരുപാട് ഇലകള്‍ പൊഴിക്കുന്ന മരമായതിനാല്‍ മുറ്റം വൃത്തിയാക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഇഷ്ടവും അതോടൊപ്പം അനിഷ്ടവുമുള്ള ഒരു മരമാണിത്. ഉപ്പ എന്റെ കല്ല്യാണത്തിനും ഈ മരം മുറിക്കാനൊരുങ്ങിയെങ്കിലും പാഷന്‍ ഫ്രൂട്ട് മുറിച്ച കാര്യം പറഞ്ഞ് ഞാന്‍ ഉപ്പയെ തളച്ചു.

ഈ മരം ചെറുതായൊന്ന് കുലുക്കിയാല്‍ മുത്തുമഴപോലെ അരിനെല്ലിക്ക വീണുകൊണ്ടിരിക്കും. കുട്ടികള്‍ മത്സരിച്ച് അരിനെല്ലിക്ക പെറുക്കിയെടുകുന്നതും, എല്ലാവരേയും കൊതിപ്പിച്ച് അത് കഴിക്കുന്നതും കാണാന്‍ നല്ല രസമാണ്. ഞാന്‍ മരം കുലുക്കി തള്ളിയിട്ട അരിനെല്ലിക്കകള്‍ കിട്ടണമെങ്കില്‍ അവരുടെ കാലുകള്‍ പിടിച്ച് കുലുക്കണം.


സീതപ്പഴം, മേനാമ്പഴം എന്നൊക്കെ വിളിക്കുന്ന പഴം. നിറയെ കായ്ചുനില്‍ക്കുകയായിരുന്നു ഈ മരം ഞങ്ങളെ വരവേല്‍ക്കാന്‍. മരത്തില്‍നിന്നും പഴുത്ത ഈ പഴം കിട്ടില്ല. വവ്വാലാശാന്‍ അടിച്ചുപോകും. പഴത്തിന്റെ വിടവുകളില്‍ മഞ്ഞ നിറം കണ്ടാല്‍ പറിച്ച് അരിയിലോ, വൈക്കോലിലോ വച്ച് പഴുപ്പിക്കും.

ഒരു ദിവസം പഴുത്ത സീതപഴം കഴിക്കുന്നതിനിടയില്‍ അതിന്റെ വിടവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഉറുമ്പ് കടിച്ച് ചുണ്ട് വീത്തു. കേവലം ഒരു ഉറുമ്പ് കാരണം പുറത്തിറങ്ങാന്‍ പറ്റാതായിപ്പോയി.
 

ഈ പ്രാവശ്യം രണ്ട് ചക്കയുണ്ടായിരുന്നു ഞങ്ങളുടെ പ്ലാവില്‍ . ഒന്ന് താഴെയും ഒന്ന് മുകളിലും.. കല്ല്യാണത്തിന് പന്തല്‍ ഇട്ടാല്‍ പിന്നെ ചക്ക പഴുത്ത് വീണാല്‍ ബുദ്ദിമുട്ടാകും എന്ന് കരുതി വെട്ടി വിറകുപുരയില്‍ വച്ചു. കല്ല്യാണതിരക്കില്‍ എല്ലാരും ചക്കയെപറ്റി മറന്നു. ചീഞ്ഞ മണം വരാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരും 'ആയ്യോ..' എന്നും പറഞ്ഞ് മൂക്കത്ത് കൈ വച്ചത്. പ്ലാവില്‍ അല്പ്പം മുകളില്‍ ഉണ്ടായിരുന്ന ചക്ക വെട്ടിയിടാന്‍ ആരെയും കിട്ടിയതുമില്ല. സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നിട്ടും പെങ്ങളുടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ചക്ക തിന്ന് ആശ തീര്‍ക്കേണ്ടിവന്നു.

Tuesday, October 4, 2011

നാട്ടുവിശേഷം

പാമ്പ്, തേള്‍, ആയിരം കാലന്‍, തേരട്ട, പുഴു, ഒച്ച്, കൊതുക്,പൂച്ച, പട്ടി, എലി, തൊരോന്‍ പിന്നെ പേരറിയാത്ത പലതരം ജീവികളോടുമൊപ്പം കഴിച്ചുകൂട്ടിയ ഒരു അവധിക്കാലം. കുറേകാലം വീട് അടഞ്ഞുകിടന്നതിനാല്‍ ഇവര്‍ക്കെല്ലാം വീടിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടിയതുപോലെയാണ് അവരുടെ നടപ്പ്. വീടിനകത്തും പുറത്തും ഇവന്മാരുടെ വിളയാട്ടമായിരുന്നു. തേരട്ട, ഒച്ച്, പുഴു, കൊതുക് എന്നിവര്‍ വീടിനകത്ത് എപ്പോഴും കയറിവരാന്‍ അവകാശമുള്ളവര്‍ . ഞാന്‍ സധൈര്യം നേരിട്ടത് തേരട്ടയെമാത്രമായിരുന്നു. അവനെ കാണുംബോള്‍ ഞാന്‍ ഒരു നിമിഷം മെസ്സിയാകും. മെല്ലെ തട്ടി തട്ടി കോലായില്‍ കൊണ്ടുവന്ന് ബെക്കാമിനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ കിക്ക്.

മഴ തിമിര്‍ത്തുപെയ്യുന്ന ഒരു വൈകുന്നേരം

പുഴുവായിരുന്നു എന്നെ ഏറ്റവും ഭയപ്പെടുത്തിയത്. പലതരം നിറങ്ങളിലും വലിപ്പത്തിലുമുള്ള പുഴുക്കള്‍. അവയെ കണ്ടാല്‍ തന്നെ മേലാകെ ചൊറിയാന്‍ തുടങ്ങും. ഇടക്കിടെ വീടിനകത്തുനിനും അലര്‍ച്ച കേട്ടാല്‍ ഊഹിക്കാം അവിടെ ഒരു പുഴുവിന് സമാധി ഒരുക്കാന്‍ സമയമായെന്ന്. ഒച്ചാണ് മറ്റൊരു പ്രശ്നക്കാരന്‍. വെള്ളത്തിന്റെ ടാപ്പിന്റെ മുകളിലും മറ്റും മിക്കപ്പോഴും ഉണ്ടാകുന്ന അവയെ തൊട്ടാല്‍ മട്ടണ്‍ബിരിയാണി കഴിച്ച് കൈ സോപ്പിട്ട് കഴുകാത്തപോലെയാണ്. ഭയങ്കര വഴുവഴുപ്പ്.

ഈ ജീവികളെല്ലാംകൂടെ എന്നെ ഒരു ക്രൂരനാക്കി. കുറേ പുഴുക്കള്‍, കൊതുകുകള്‍, തേളുകള്‍, ഒരു ചെറിയ പാമ്പ് എന്നിവയെല്ലാം എന്റെ ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞു. ഒരു പാമ്പിനെ കൂടെ കൊല്ലാന്‍ അവസരം കിട്ടിയെങ്കിലും ഞാന്‍ വടിയെടുക്കാന്‍ ഓടിയ സമയം ഉപ്പ പാമ്പിനെ എറിഞ്ഞുവീഴ്ത്തിക്കളഞ്ഞു. എറിഞ്ഞുവീഴ്ത്താന്‍ ഞാന്‍ പണ്ടേ മിടുക്കനാണെങ്കിലും കുറച്ചുദിവസമായി ഏറ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതിനിടവരുത്തിയ സാഹചര്യം പറയാം.

ഒരുദിവസം അനുവാദമില്ലാതെ കോലായിലെ കസേരയില്‍ കയറിയിരുന്ന പൂച്ചയുടെ പിന്നാലെ കല്ലുമായി ഓടി സര്‍വ്വശകതിയുമെടുത്ത് എറിഞ്ഞപ്പോഴാണ് അന്നുവരെ തുറന്നിടാത്ത ജനവാതില്‍ അന്ന് തുറന്നിട്ടത് കാണുന്നത്. പിന്നെ ഒരു ഉഗ്ര ശബ്ദവും, വീട്ടിലുള്ളവരെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ശബ്ദം കേട്ട സ്ഥലത്ത് എത്തുകയും ചെയ്തു.

'യ്യെന്താ കാട്ട്യത്?'... ഉമ്മയുടെ ചോദ്യം

'പൂച്ചനെ എറിഞ്ഞതാണ്...'

'ഇങ്ങനാ പൂച്ചനെ എറിയല്?'

'ഇങ്ങളോടാരാ ആ ജനാല തൊറന്നിടാന്‍ പറഞ്ഞത്?'

'ഞാനല്ല, അന്റെ പെണ്ണ്ങ്ങളാ തൊറന്നിട്ടത്, ഓളോടെന്നെ ചോദിച്ചേക്ക്'

പെണ്ണിനെ കണ്ണുരുട്ടി നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു

'എന്നിട്ട് പൂച്ച എങ്ങട്ടേ പോയി?'

'സോറി.. പൂച്ചന്റെ അഡ്രസ് വാങ്ങാന്‍ മറന്നുപോയി, ഇനി കാണുംബോള്‍ വാങ്ങിച്ചുവെക്കാം... പോരെ?'

'വെറ്തേ വര്‍ത്താനം പറയാന്‍ നിക്കാണ്ടെ ഉപ്പ വന്ന് കാണുന്നതിന് മുന്നെ ആ ഗ്ലാസ് മാറ്റാന്‍ നോക്ക്'... ഉമ്മയുടെ ഓര്‍ഡര്‍

'വൈനേരാവുംബളേക്കും ഞാന്‍ ഗ്ലാസ് മാറ്റി തന്നിരിക്കും.. പോരെ?'

ഉമ്മ ഒന്ന് ആക്കി മൂളി അകത്തോട്ട് പോയി, അതിനു പുറകെ ആക്കി ചിരിച്ചുകൊണ്ട് പെണ്ണും...

അടുത്ത നിമിഷം എന്റെ നെഞ്ചത്താണ് വണ്ടിയുടെ ഹോണ്‍ അടിച്ചത്. ഉപ്പ ഇത്ര പെട്ടെന്ന് വന്നോ... ഓടിപ്പോയി ഗേറ്റ് തുറന്നുകൊടുത്തു. വണ്ടി അകത്ത് കയറിയ ശേഷം ഗേറ്റ് അടച്ച് ഉപ്പയുടെ അടുത്തേക്ക് പോയപ്പോള്‍ മൂപ്പര്‍ ചോദിച്ചു

'എന്തേ?... ഇന്ന് വല്ലാത്ത സ്നേഹം?'

'ഒന്നുല്ല്യ'

'അന്ന് വണ്ടി തട്ടിച്ച് കൊണ്ടന്നപ്പളും അനക്ക് ഇതേ മുഖായിരുന്നല്ലോ?'

'വണ്ട്യാവുംമ്പൊ തട്ടും മുട്ടുക്കൊ ചെയ്യുംന്ന് ഉപ്പന്നല്ലെ പറഞ്ഞത്?'

'അയിന് ഞാനൊന്നും പറഞ്ഞീല്ല്യല്ലോ'

'ഉപ്പാ... ഞമ്മളെ കൊലായീല് എപ്പളും പൂച്ച കേറി ഇരിക്ക്ണ്ണ്ട്'

'എറിഞ്ഞ് പായിപ്പിച്ചൂടെ അനക്ക്?'

'ഇവടെ വെരി' എന്നും പറഞ്ഞ് ഉപ്പയെ ഗ്ലാസ് പൊട്ടിയ ജനാലക്കരികിലേക്ക് കൊണ്ടുപോയി.

'ഇതെന്താ പറ്റ്യത്?'

'ഇങ്ങള് പറഞ്ഞപോലെ പൂച്ചനെ എറിഞ്ഞതാണ്'

'അപ്പൊ ഇതാണ് ഇന്നത്തെ സോപ്പിടലിന് കാരണം, സാരല്ല്യ, പൊട്ട്യ ഗ്ലാസൊക്കെ ഔട്ന്ന് എട്ത്ത് മാറ്റിക്കാള. എന്നിട്ട് ഒരു പണിക്കാരനെ വിളിച്ച് അതങ്ങാട്ട് മാറ്റിക്കാള'

'ഐക്കോട്ടെ'

പിന്നീട് പണിക്കാരെ കിട്ടാന്‍ വേണ്ടിയുള്ള ഫോണ്‍ വിളിയായിരുന്നു. എവിടെ കിട്ട്ണ് പണിക്കാരെ?

ഒരു ദിവസം കൊണ്ട് ഗ്ലാസ് മാറ്റാമെന്ന് വാകുകൊടുത്തിട്ട് മാറ്റിയത് ഒരാഴ്ച് കഴിഞ്ഞാണ്. അന്നുമുതല്‍ ഞാന്‍ പൂച്ചകളെ സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നു.
****

നിറഞ്ഞുകവിഞ്ഞൊഴുകുന്ന അച്ഛന്‍കുളം

അച്ഛന്‍കുളത്തില്‍ വെള്ളം തെറുപ്പിച്ച് കളിക്കുന്ന വെല്ല്യുപ്പയും കൊച്ചുമോനും

നമ്മുടെ റോഡുകള്‍:‌-
നാട്ടില്‍ കാര്‍ഷിക മെഖല തഴച്ച് വളരുകയാണ്. കൃഷിയിടങ്ങള്‍ മണ്ണിട്ട് തൂര്‍ക്കുംബോള്‍ എവിടെയാണ് കൃഷി ചെയ്യുക എന്ന് നിങ്ങള്‍ സംശയം പ്രകടിപ്പിച്ചേക്കാം. ഒരു സംശയവും വേണ്ട. റോഡിലാണ് ഇപ്പോള്‍ കൃഷി തകൃതിയായി നടക്കുന്നത്. വാഴ നടല്‍, മാവിന്‍ തൈ നടല്‍ എന്നീ കൃഷികളാണ് ഇപ്പോള്‍ കൂടുതലായും. അടുത്ത മഴക്കാലംകൂടെ ഇതേസ്തിതി തുടര്‍ന്നാല്‍ കേരളത്തിലെ കിലോമീറ്റക്കുകളോളം വരുന്ന റോഡുകളില്‍ നെല്‍കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

പിന്നെ നമ്മുടെ റോഡുകൊണ്ടുള്ള മറ്റൊരുഗുണം മുസ്ലിം വിഭാഗത്തില്പെട്ട ആള്‍ക്കാര്‍ വാഹനാപകടത്തില്‍ മരിക്കുകയാണെങ്കില്‍ റോഡില്‍തന്നെ ഖബറടക്കം നടത്താനുള്ള സൗകര്യമുണ്ട് എന്നുള്ളതാണ്‍. (ഞാനപ്പളേ പറഞ്ഞതല്ലേ ഞമ്മളെ ആള്‍ക്കാര് മന്ത്രി ആയാലെ ഞമ്മക്ക് ഗുണൊള്ളൂന്ന്, ഇപ്പൊ കണ്ടീലെ?)
ബേക്കല്‍ കോട്ടയ്ക്ക് മുകളില്‍നിന്നും എടുത്ത ഫോട്ടോ

ഇവിടെ പണ്ട് പടയാളികള്‍ രാജ്യത്തെ കാക്കാന്‍ ഉറക്കമൊഴിച്ച് കാവല്‍ നിന്നിരിക്കണം...

ബേക്കല്‍കോട്ടക്ക് മുകളില്‍നിന്നുമുള്ള മനോഹരമായ കാഴ്ച്

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നും

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നുമുള്ള കാഴ്ച്

ബേക്കല്‍കോട്ടയിലേക്കുള്ള യാത്ര രസകരമായിരുന്നു. 195 കിലോമീറ്റര്‍ മൂന്നര നാല് മണിക്കൂറുകള്‍ കൊണ്ട് എത്തേണ്ടസ്ഥാനത്ത് റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം ആറ് മണിക്കൂറെടുത്തു. ബേക്കല്‍കോട്ടയെല്ലാം വിശാലമായി കണ്ട് തിരിച്ച് വരുംഴേക്കും റമളാന്‍മാസം പിറന്നിരുന്നു. രാത്രി വീട്ടിലെത്തി വണ്ടിയില്‍നിന്നിറങ്ങിയപ്പോഴേക്കും ബേക്കല്‍ കണ്ടുവരുന്ന എന്റെ ബേക്കെല്ല് ഒരു വഴിക്കായിരുന്നു. PWD റോഡ് നന്നാക്കിതരുന്നില്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു 'കൊട്ടന്‍ചുക്കാദി' തൈലമെങ്കിലും നല്‍കാന്‍ സൗമനസ്യം കാണിക്കേണ്ടതാണ്‍.